loader image

“രാത്രിയും പൊലീസ് കൂടെയുണ്ട്; ഇനി നിർഭയമായി യാത്ര ചെയ്യാം” ; റൂറൽ ജില്ലാതല നിർഭയ നിശ പദ്ധതിക്ക് പ്രൗഢോജ്ജ്വല തുടക്കമിട്ട് ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട : സ്ത്രീസുരക്ഷയ്ക്ക് കാവലായി അന്താരാഷ്ട്ര വനിതാ ദിനത്തിൽ ‘നിർഭയ നിശ’ പദ്ധതിയുടെ റൂറൽ ജില്ലാതല ഉദ്ഘാടനവും, കൂട്ടനടത്തവും പട്രോളിംഗ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫും മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

വനിതാദിനത്തിൽ സംസ്‌ഥാനത്തെ 14 ജില്ലകളിലും നിർഭയ നിശ പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിക്ക് റൂറൽ ജില്ലാതലത്തിലും തുടക്കം കുറിച്ചത്.  

ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്സ് സ്റ്റാന്റിൽ വെച്ച് നടന്ന ചടങ്ങിൽ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.

ജോലി, പഠനം, ചികിത്സ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള പൊലീസ് ആവിഷ്കരിച്ച പദ്ധതിയാണ് ‘നിർഭയ നിശ’.

രാത്രി 9 മണി മുതൽ രാവിലെ 5 മണിവരെ സ്ത്രീകൾക്ക് കുടുംബപരവും വ്യക്തിപരവുമായ ആവശ്യങ്ങൾക്കായി പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ച് യാത്ര ചെയ്യുമ്പോൾ നേരിടേണ്ടി വരുന്ന സുരക്ഷാ വെല്ലുവിളികൾക്ക് പൊലീസിന്റെ അടിയന്തര സഹായം ലഭ്യമാക്കാനും, സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ ഉടനടി പരിഹരിക്കാനും, കുറ്റവാളികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാനും ഈ പദ്ധതി പ്രത്യേക ഊന്നൽ നൽകും. 

See also  ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

രാത്രിയാത്രകളിൽ സ്ത്രീകളുടെ അന്തസ്സും സുരക്ഷയും ബഹുമാനവും ഉറപ്പാക്കി അവരെ സുരക്ഷിതമാക്കുകയാണ് ഈ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

സഹായം ആവശ്യമായ സ്ത്രീകൾക്ക് കേരള പൊലീസിന്റെ ‘പോൽ ആപ്പി’ലെ എസ്.ഒ.എസ്. ബട്ടൺ പ്രവർത്തിപ്പിച്ചോ, എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം കൺട്രോൾ റൂമിന്റെ ഹെൽപ്പ് ലൈൻ നമ്പറായ 112ൽ വിളിച്ചോ, അപരാജിത ഹെൽപ്പ് ലൈൻ നമ്പറായ 9497999955ൽ വിളിച്ചോ സഹായം ആവശ്യപ്പെടാവുന്നതാണ്.

സഹായം ആവശ്യപ്പെട്ട് നിർഭയ നിശ പദ്ധതിയിലേക്ക് വരുന്ന സഹായ അഭ്യർത്ഥനകളോട് പൊലീസ് സംവിധാനം എങ്ങനെ പ്രതികരിക്കുന്നു എന്നത് ചടങ്ങിൽ ഡെമോ ആയി കാണിച്ചു. ഒരു വനിത സഹായം അഭ്യർത്ഥിച്ച് തിരുവനന്തപുരത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേക്ക് വിളിക്കുകയും നിമിഷങ്ങൾക്കകം ആ വിവരം റൂറൽ പൊലീസിന്റെ ഇരിങ്ങാലക്കുട കൺട്രോൾ റൂമിലേക്ക് കൈമാറുകയും ചെയ്തു. തുടർന്ന് നിർഭയ നിശ ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പട്രോളിംഗ് വാഹനത്തിന് സന്ദേശം ലഭിക്കുകയും, വനിതാ ഓഫീസർ ഉടൻ തന്നെ സഹായം ആവശ്യപ്പെട്ട വ്യക്തിയെ ഫോണിൽ ബന്ധപ്പെടുകയും ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തി അവരെ കണ്ടെത്തുകയും ചെയ്തു. 

ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കമ്മ്യൂണിറ്റി പൊലീസ് അഡ്വസൈർ ആതിര ഉണ്ണികൃഷ്ണൻ പ്രാർത്ഥന ചൊല്ലി.  

See also  48 വർഷത്തിന് ശേഷം ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ പെൺതിളക്കം

മുൻ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, കൗൺസിലർ ഡെലി സിജു യോഹന്നാൻ, ഡാൻസ് പെർഫോർമർ & ആർട്ടിസ്റ്റ് വൈഗ കെ. സജീവ്, മ്യൂസിക് പ്രൊഡ്യൂസർ വിഷ്ണു സി. ശർമ്മ എന്നിവർ ആശംസകൾ അർപ്പിച്ചു. 

കെ.പി.ഒ.എ. മെമ്പർ പി.എ. മിനി, കെപിഎ മെമ്പർ വി.ആർ. ചിത്തിര, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എൻ.എസ്. സലീഷ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി എം. സന്തോഷ് കുമാർ, നാർക്കോട്ടിക് സെൽ & ജെന്റർ ജസ്റ്റിസ് ഡിവൈഎസ്പി കെ.എ. അബ്ദുൾ സലാം എന്നിവരും പങ്കെടുത്തു. 

തൃശൂർ റൂറൽ അഡീഷണൽ പൊലീസ് സൂപ്രണ്ട് വി.എ. കൃഷ്ണദാസ് സ്വാഗതവും തൃശൂർ റൂറൽ വനിതാ സ്റ്റേഷൻ എസ്ഐ അനു ജോസ് നന്ദിയും പറഞ്ഞു. 

ചടങ്ങിന് മാറ്റ് കൂട്ടി റൂറൽ ജില്ലാ പൊലീസ് ഓഫീസിലെ മിനിസ്റ്റീരിയൽ സ്റ്റാഫ് മഞ്ജുളയും സംഘവും അവതരിപ്പിച്ച കോൽക്കളിയും അരങ്ങേറി. 

തുടർന്ന്പിങ്ക് പട്രോളിംഗ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫിന് ശേഷം പരിപാടിയിൽ പങ്കെടുത്തവർ എല്ലാവരും ചേർന്നുള്ള കൂട്ടനടത്തവും നടത്തി.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close