ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം ഒരാളുടെ മരണത്തിനും മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കാനും ഇടയാക്കിയ വാഹനാപകടത്തിൽ സ്വകാര്യ ബസ് ഡ്രൈവറെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. കണിമംഗലം തെക്കുമുറി സ്വദേശി ആലപ്പാട്ട് വീട്ടിൽ സെലീഷ് (34) എന്നയാളെയാണ് പോലീസ് പിടികൂടിയത്.
അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ആമ്പല്ലൂർ വെണ്ടൂർ സ്വദേശി അവസ്ഥേപറമ്പിൽ മനോജ് (53) മരണപ്പെട്ടിരുന്നു. സ്കൂട്ടർ യാത്രക്കാരനായ ഇരിങ്ങാലക്കുട വാട്ടർടാങ്ക് സ്വദേശി ഇലഞ്ഞിക്കൽ വീട്ടിൽ സണ്ണിക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇതിനെ തുടർന്ന് പ്രതിക്കെതിരെ കുറ്റകരമായ നരഹത്യക്കുള്ള വകുപ്പായ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 105 കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്.
2026 മാർച്ച് 13-ന് വൈകിട്ട് 6.30-ഓടെയാണ് അപകടം നടന്നത്. സ്റ്റാൻഡിന് സമീപം മുന്നിൽ പോയിരുന്ന ‘ദേവമാത’ എന്ന ബസ് നിർത്തിയപ്പോൾ പുറകിലുണ്ടായിരുന്ന മനോജിന്റെ ബൈക്കും സണ്ണിയുടെ സ്കൂട്ടറും വേഗത കുറച്ചു. എന്നാൽ ഇവയ്ക്ക് തൊട്ടുപിന്നാലെ മനുഷ്യജീവന് അപകടം വരുത്തുന്ന വിധത്തിൽ അമിതവേഗതയിൽ വന്ന “പൂമല” ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇരുവാഹനങ്ങളിലും ഇടിച്ച് കയറുകയായിരുന്നു. സലീഷ് വർഗ്ഗീസാണ് ഈ സമയം ബസ് ഓടിച്ചിരുന്നത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
സെലീഷിന് ഈ കേസ്സു കൂടാതെ നെടുപുഴ, തൃശ്ശൂർ ഈസ്റ്റ്, ട്രാഫിക് പോലീസ് സ്റ്റേഷൻുകളിലായി മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ചതിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കാൻ ഇടയായ രണ്ട് കേസ്സിലും മദ്യ ലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച മൂന്ന് കേസുകളിലും അശ്രദ്ധമായി മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച ഒരു കേസ്സിലും അടക്കം ആറ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് ഐ അബിലാഷ് ടി, ജി എസ് ഐ മാരായ മനോജ്, മുഹമ്മദ് റാഷി എം എ, ജി എസ് സി പി ഒ മാരായ ഗിരീഷ്, രഞ്ജിത്ത് എം ആർ, സി പി ഒ മാരായ ഉമേഷ് കൃഷ്ണൻ, ഉമേഷ് കെ എസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



