
കണ്ണൂർ: പാർട്ടി വിട്ട മുതിർന്ന നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.കെ. ഗോവിന്ദനെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്തുണയ്ക്കാൻ യുഡിഎഫ് തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ടി.കെ. ഗോവിന്ദനുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. യുഡിഎഫിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകും.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പത്നി പി.കെ. ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാക്കിയതിനെതിരെ പരസ്യമായി രംഗത്തുവന്നാണ് ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടത്. പാർട്ടിയിൽ ഇതുവരെ കാണാത്ത തെറ്റായ പ്രവണതകൾ ചോദ്യം ചെയ്തിട്ടും തിരുത്താൻ നേതൃത്വം തയ്യാറാകാത്തതാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. അനീതിക്ക് വഴങ്ങി പാർട്ടിയിൽ തുടരാനാകില്ല, ഈ അവസ്ഥ തുടർന്നാൽ തളിപ്പറമ്പിൽ പാർട്ടി തകരും കണ്ണൂരിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
Also Read: സ്ഥാനാർത്ഥി നിർണയത്തിൽ തർക്കം; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ
വർഗീയ ശക്തികളുടെ പിന്തുണ സ്വീകരിക്കില്ലെന്നും എന്നാൽ യുഡിഎഫ് പിന്തുണ നൽകിയാൽ അത് സ്വീകരിക്കുമെന്നും ടി.കെ. ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎഫ് കേന്ദ്രങ്ങൾ ചർച്ചകൾ സജീവമാക്കിയത്. നിലവിൽ കൈത്തറി വികസന കോർപ്പറേഷൻ ചെയർമാനാണ് ടി കെ ഗോവിന്ദൻ.
The post തളിപ്പറമ്പിൽ പടയൊരുക്കം; ടി.കെ. ഗോവിന്ദന് കൈകൊടുത്ത് യുഡിഎഫ്, പ്രഖ്യാപനം നാളെ appeared first on Express Kerala.




