ദേശീയപാതയില്‍ മുടിക്കോട് 62.5 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ കസ്റ്റഡിയില്‍. കർണാടക സ്വദേശി ഉദയ് ശങ്കർ ആണ് പിടിയിലായത്.ഇന്ന് രാവിലെയാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തുടനീളം എക്സൈസ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് കർണാടക ആർടിസി ബസില്‍ നിന്നാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്. ബാഗിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഇയാള്‍ എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്, കർണാടകയിലെ വസ്തു വിറ്റ് ലഭിച്ച പണമാണ് ഇതെന്നും മറ്റൊരു വസ്തു വാങ്ങാൻ വേണ്ടി കൊച്ചിയിലേക്ക് പോകുകയാണ് എന്നുമാണ്.
അവിടെ അഡ്വാൻസ് നല്‍കുന്നതിന് വേണ്ടിയാണ് പണം കയ്യില്‍ കരുതിയിരുന്നത് എന്നും ഇയാള്‍ പറയുന്നു. എന്നാല്‍ വസ്തു വിറ്റതുമായി ബന്ധപ്പെട്ടതോ വാങ്ങുന്നതുമായി ബന്ധപ്പെട്ടതോ ആയ യാതൊരു രേഖകളും ഇയാളുടെ കയ്യില്‍ ഉണ്ടായിരുന്നില്ല. പണം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് കൈമാറിയിരിക്കുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. പണം തെരഞ്ഞെടുപ്പ് പ്രചാരണ ആവശ്യങ്ങള്‍ക്ക് എത്തിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും.



