
പത്തുലക്ഷം രൂപ ഓട്ടോ ഡ്രൈവർ തട്ടിയെടുത്തു എന്ന പരാതിയിൽ നാടകീയമായ വഴിത്തിരിവ്. ആര്യനാട് ആധാരമെഴുത്ത് ഓഫീസ് ഉടമയായ ഓമനയമ്മയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. പോലീസ് നടത്തിയ പരിശോധനയിൽ വീട്ടിലെ അടുക്കളയിൽ നിന്നും ഓഫീസിൽ നിന്നുമായി കാണാതായ തുക മുഴുവൻ കണ്ടെടുത്തു.
ബുധനാഴ്ച രാവിലെ 11.30-ഓടെ വെള്ളനാട് ട്രഷറിക്ക് സമീപമാണ് സംഭവങ്ങളുടെ തുടക്കം. വസ്തു ഇടപാടുമായി ബന്ധപ്പെട്ട് ട്രഷറിയിൽ അടയ്ക്കാനായി കൊണ്ടുവന്ന പത്തുലക്ഷം രൂപ ഓട്ടോ ഡ്രൈവർ തന്നെ മർദ്ദിച്ച് തട്ടിയെടുത്തു എന്നായിരുന്നു അറുപതുകാരിയായ ഓമനയമ്മയുടെ ആക്ഷേപം. റോഡരികിൽ വീണുകിടന്ന് ബഹളം വെച്ച ഇവരെ നാട്ടുകാരാണ് ആര്യനാട് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
Also Read:ഒറീസയിൽ നിന്ന് ട്രെയിൻ മാർഗ്ഗം 12 കിലോ കഞ്ചാവ്! കൊച്ചിയിൽ മധ്യവയസ്കൻ പിടിയിൽ
എന്നാൽ, ഓമനയമ്മ പറഞ്ഞ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ഇവരെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പണം തട്ടിയെടുത്തത് വെറും നാടകമാണെന്ന് വ്യക്തമായത്. ആറുലക്ഷം രൂപ സ്വന്തം വീടിന്റെ അടുക്കളയിലും ബാക്കി തുക ആധാരമെഴുത്ത് ഓഫീസിലും ഒളിപ്പിച്ചുവെച്ചതായി ഇവർ സമ്മതിച്ചു. പണം പോലീസ് കണ്ടെടുക്കുകയും ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്തിനാണ് ഇത്തരമൊരു കള്ളക്കഥ മെനഞ്ഞതെന്ന കാര്യത്തിൽ പോലീസ് കൂടുതൽ വ്യക്തത വരുത്തിയിട്ടില്ല.
The post സിനിമയെ വെല്ലുന്ന മോഷണനാടകം; പത്തുലക്ഷം പോയെന്ന് പരാതി, ഒടുവിൽ പണം കിട്ടിയത് വീട്ടിലെ അടുക്കളയിൽ നിന്ന് appeared first on Express Kerala.



