തൃപ്രയാർ : ജിംനേഷ്യത്തിന്റെയും ബ്യൂട്ടിസലൂണിന്റെയും മറവിൽ വൻതോതിൽ ലഹരിവസ്തുക്കൾ വിറ്റിരുന്ന യുവതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റുചെയ്തു. തൃപ്രയാർ ബസ്റ്റാൻഡിനു സമീപത്തെ ജിംനേഷ്യത്തിൽ ജോലി ചെയ്യുന്ന പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്തുവീട്ടിൽ ശ്രീലക്ഷ്‌മി(30)യാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 2.27 കിലോ ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു.90,500 രൂപയും ഹാഷിഷ് ഓയിൽ ചില്ലറവിൽപ്പന നടത്താൻ ഉപയോഗിക്കുന്ന 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളും പിടിച്ചെടുത്തിട്ടുണ്ട് .കരയാമുട്ടം സൊസൈറ്റിക്കുസമീപം യുവതി താമസിക്കുന്ന വാടകവീട്ടിൽനിന്നാണ് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും വലപ്പാട് പോലീസും ചേർന്ന് പ്രതിയെ പിടികൂടിയത്. തീരദേശമേഖലയിലെ വിദ്യാർഥികൾക്കിടയിൽ ലഹരിയുപയോഗം വർധിക്കുന്നതായി ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന് ലഭിച്ച വിവരത്തെത്തുടർന്ന് സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുന്ന കുട്ടികളെ നിരീക്ഷിച്ചുനടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.യുവതിക്ക് മയക്കുമരുന്ന് എത്തിച്ചുനൽകിയയാളെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽപേർക്ക് പങ്കുണ്ടോയെന്നും അന്വേഷിച്ചുവരുകയാണ്.തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. അബ്ദുൾസലാം, വാടാനപ്പള്ളി ഐ.എസ്.എച്ച്.ഒ. മാത്യു, വലപ്പാട് എസ്.ഐ. എബിൻ, ഡാൻസാഫ് എസ്.ഐ.മാരായ സി.ആർ. പ്രദീപ്, ഷൈൻ,എ.എസ്.ഐ. ലിജു ഇയ്യാനി, എസ്.സി.പി.ഒ. ബിജു, സി.പി.ഒ.മാരായ നിഷാന്ത്, സുർജിത്ത് സാഗർ, വലപ്പാട് സ്റ്റേഷനിലെ എസ്.ഐ. ഉണ്ണി, സിയാദ്, സൈനുദ്ദീൻ, സി.പി.ഒ. ശാലീന എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.


