കൊടുംചൂടില്‍ ആശ്വാസമായി കേരളത്തില്‍ വേനല്‍മഴ എത്തുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഒറ്റപ്പെട്ടയിടങ്ങളില്‍ ഈ മാസം 30 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 40 കിലോമീറ്റർ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
അതേസമയം ചൂട് വർധിച്ച പശ്ചാത്തലത്തില്‍ 12 ജില്ലകളില്‍ യെല്ലോ അലേർട്ടും തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലയില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു. പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസു വരെയും താപനില രേഖപ്പെടുത്തിയിരുന്നു. സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ അധിക താപനിലയാണ് മുന്നറിയിപ്പ് നല്‍കിയ പ്രദേശങ്ങളില്‍ രേഖപ്പെടുത്തുന്നത്.യുവി ഇൻഡക്സും ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പും ജാഗ്രതാ നിർദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. നേരിട്ട് സൂര്യപ്രകാശത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാതിരിക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ മുൻകരുതലുകള്‍ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.



