ഇരിങ്ങാലക്കുട : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട കല്ലേറ്റുംകര വടക്കുമുറി സ്വദേശി വടക്കേടത്ത് വീട്ടിൽ രാജു (46) എന്നയാളെ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി.
2025 ജൂലൈ 12 മുതൽ ഒരു വർഷക്കാലത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ഉത്തരവ് ലംഘിച്ച് കഴിഞ്ഞ ബുധനാഴ്ച ആളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വടക്കുമുറിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
രാജു ആളൂർ, കൊടകര സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമ കേസിലും സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയ രണ്ട് കേസ്സുകളിലും നാല് അടിപിടി കേസുകളിലും ഉൾപ്പെടെ ഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
ആളൂർ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.വി. ഹരിക്കുട്ടൻ, എസ്ഐ മനു പി. ചെറിയാൻ, ജിഎസ്ഐ ജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സമീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സനില, രാജശേഖർ, ഹരികൃഷ്ണൻ, വിനീഷ്, ഡ്രൈവർ സിപിഒ സുജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.


