ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ 95 രൂപ എന്ന റെക്കോർഡ് താഴ്ചയിലേക്ക് ഇടിഞ്ഞു. തിങ്കളാഴ്ച വ്യാപാരത്തിനിടെ ഒരു ഘട്ടത്തിൽ ഡോളറിന് 95.20 രൂപ എന്ന നിലവാരത്തിലേക്ക് രൂപ കൂപ്പുകുത്തി. രാജ്യാന്തര വിപണിയിൽ എണ്ണവില വർധിക്കുന്നതും വിദേശ നിക്ഷേപകർ ഓഹരി വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുന്നതുമാണ് രൂപയെ ഇത്രയധികം സമ്മർദത്തിലാക്കിയത്. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിനിടെ മാത്രം രൂപയുടെ മൂല്യത്തിൽ 4.4 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വ്യാപാരത്തിന്റെ അവസാന ഘട്ടത്തിൽ നേരിയ ആശ്വാസം പ്രകടമായതോടെ 94.78 എന്ന നിലവാരത്തിലാണ് വിനിമയം അവസാനിച്ചത്.
രൂപയുടെ തകർച്ച തടയാൻ ബാങ്കുകളുടെ ഡോളർ കൈവശം വെക്കുന്ന പരിധിയിൽ റിസർവ് ബാങ്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബാങ്കുകളുടെ പ്രതിദിന ഡോളർ നീക്കിയിരിപ്പ് 10 കോടി ഡോളറിന് താഴെയാക്കാനാണ് ആർ.ബി.ഐ. നിർദ്ദേശിച്ചിരിക്കുന്നത്. ഇതുവരെ ബാങ്കുകളുടെ മൂലധനത്തിന്റെ 25 ശതമാനം വരെ ഇത്തരത്തിൽ സൂക്ഷിക്കാമായിരുന്നു. ഊഹക്കച്ചവടക്കാരെ നിയന്ത്രിക്കാനും വിനിമയ വിപണിയിലെ അസ്വാഭാവിക ഇടപെടലുകൾ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ഈ നടപടി നടപ്പിലാക്കാൻ ഏപ്രിൽ 10 വരെയാണ് ബാങ്കുകൾക്ക് സമയം അനുവദിച്ചിട്ടുള്ളത്.
Also Read: ചോക്ലേറ്റ് വിപണിയെ നടുക്കിയ മോഷണം; 12 ടൺ കിറ്റ്കാറ്റുമായി പോയ ട്രക്ക് കാണാനില്ല
എന്നാൽ, ആർ.ബി.ഐയുടെ ഈ പെട്ടെന്നുള്ള നീക്കം ബാങ്കുകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വലിയ തോതിലുള്ള ഡോളർ ശേഖരം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വിറ്റഴിക്കേണ്ടി വരുന്നത് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് ബാങ്കുകളുടെ വാദം. നിലവിലെ സാഹചര്യം മുതലെടുത്ത് ചില വൻകിട കമ്പനികൾ വിപണിയിൽ ഇടപെടുന്നത് രൂപയുടെ അസാധാരണമായ മൂല്യത്തകർച്ചയ്ക്ക് കാരണമായതായും റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോൾ ആർ.ബി.ഐ നടപടിയുടെ ഫലമായി രൂപയുടെ മൂല്യം 93.59 വരെ ഉയർന്നെങ്കിലും പിന്നീട് സമ്മർദത്തിന് വഴങ്ങി താഴേക്ക് പോവുകയായിരുന്നു. നിയന്ത്രണങ്ങൾ പാലിക്കാൻ ബാങ്കുകൾ കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും ആർ.ബി.ഐ നിലപാടിൽ മാറ്റം വരുത്തിയിട്ടില്ല.
The post ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം 95 കടന്നു; പിടിച്ചുനിർത്താൻ ആർ.ബി.ഐ. കർശന നിയന്ത്രണങ്ങളിലേക്ക് appeared first on Express Kerala.




