
ഐപിഎൽ 2026-ലെ ആദ്യ മത്സരത്തിന് പിന്നാലെ ലഖ്നൗ സൂപ്പർ ജയന്റ്സ് (എൽഎസ്ജി) ഉടമ സഞ്ജീവ് ഗോയങ്കയും ക്യാപ്റ്റൻ ഋഷഭ് പന്തും തമ്മിലുള്ള കൂടിക്കാഴ്ച പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഡൽഹി ക്യാപിറ്റൽസിനോടേറ്റ തോൽവിക്ക് പിന്നാലെ സഞ്ജീവ് ഗോയങ്ക പന്തിനോട് രൂക്ഷമായി സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ രീതിയിലുള്ള ആരാധകരോഷത്തിന് കാരണമായിരുന്നു. മുമ്പ് കെ.എൽ രാഹുലിനെ പരസ്യമായി ശകാരിച്ച ചരിത്രമുള്ള ഗോയങ്ക, പന്തിനോടും സമാനമായ രീതിയിൽ പെരുമാറിയെന്ന തരത്തിലാണ് വിമർശനങ്ങൾ ഉയർന്നത്. മത്സരത്തിലെ ജയപരാജയങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ പൊതുമധ്യത്തിൽ താരങ്ങളെ അവഹേളിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ ആരാധകർ രംഗത്തെത്തി.
വിവാദങ്ങൾ കെട്ടടക്കുന്നതിനായി സഞ്ജീവ് ഗോയങ്ക, മകൻ ശാശ്വത്, കോച്ച് ജസ്റ്റിൻ ലാംഗർ എന്നിവർ പന്തുമായി സൗഹൃദപരമായി സംസാരിക്കുന്ന മറ്റൊരു “ഫിൽട്ടർ ചെയ്യാത്ത” വീഡിയോ എൽഎസ്ജി ഫ്രാഞ്ചൈസി ഔദ്യോഗികമായി പുറത്തുവിട്ടു. “നിങ്ങൾ കാണുന്നതല്ല യഥാർത്ഥ കഥ” എന്ന തലക്കെട്ടോടെ പുറത്തിറക്കിയ ഈ വീഡിയോയിൽ ഓഡിയോ വ്യക്തമല്ലെങ്കിലും എല്ലാവരും ചിരിച്ചു സംസാരിക്കുന്നത് കാണാം. എന്നാൽ ഫ്രാഞ്ചൈസിയുടെ ഈ വിശദീകരണ നീക്കം പാളിപ്പോകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഈ പുതിയ വീഡിയോ ഗോയങ്കയ്ക്കെതിരെ കൂടുതൽ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തുകയാണ് ചെയ്തത്.
എക്സിലെ (X) കമ്മ്യൂണിറ്റി കുറിപ്പുകളിലൂടെ ആരാധകർ ഈ വീഡിയോയുടെ ആധികാരികത ചോദ്യം ചെയ്തു. സഞ്ജീവ് ഗോയങ്ക തന്റെ “പാപങ്ങൾ കഴുകിക്കളയാൻ” വേണ്ടി ബോധപൂർവം ചിത്രീകരിച്ച വീഡിയോയാണിതെന്നാണ് ഉയരുന്ന പ്രധാന ആരോപണം. സംഘർഷമുണ്ടായ സമയത്ത് വലിയ ആൾക്കൂട്ടം പരിസരത്തുണ്ടായിരുന്നുവെന്നും എന്നാൽ ഈ പുതിയ വീഡിയോയിൽ ആൾക്കൂട്ടമില്ലാത്തത് ശ്രദ്ധേയമാണെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ പ്രതിച്ഛായ വീണ്ടെടുക്കാൻ വേണ്ടി ഋഷഭ് പന്തിനെ തിരികെ വിളിച്ചു വരുത്തി ‘ദൃശ്യം’ സിനിമയിലെ പോലെ രംഗം പുനഃസൃഷ്ടിക്കുകയായിരുന്നുവെന്ന് ആരാധകർ പരിഹസിക്കുന്നു. ടീം മാനേജ്മെന്റിന്റെ അമിത ഇടപെടലിൽ എൽഎസ്ജിയിൽ അസ്വസ്ഥതകൾ പുകയുന്നുണ്ടെന്ന സൂചനകളാണ് ഈ സംഭവവികാസങ്ങൾ നൽകുന്നത്.
The post പന്തിനെ ശകാരിച്ചോ? ഡാമേജ് കൺട്രോൾ വീഡിയോയുമായി എൽഎസ്ജി; ‘പാപങ്ങൾ കഴുകാൻ ശ്രമിക്കുന്നു’ എന്ന് ആരാധകർ appeared first on Express Kerala.




