
വന്ദേ ഭാരത് ട്രെയിനിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണിയെ കണ്ടെത്തിയതിനെത്തുടർന്ന് വിതരണക്കാരായ കരാർ കമ്പനിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി. മുംബൈ സ്വദേശിയായ യാത്രക്കാരൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ പങ്കുവെച്ച പരാതിയിലാണ് റെയിൽവേയുടെ അടിയന്തര നടപടി.
അഹമ്മദാബാദിൽ നിന്ന് യാത്ര തുടങ്ങിയ യാത്രക്കാരനാണ് ദുരനുഭവം ഉണ്ടായത്. തനിക്ക് ലഭിച്ച ദാൽ ചാവലിൽ (പരിപ്പും ചോറും) പ്രാണി കിടക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും അദ്ദേഹം പങ്കുവെച്ചു. തന്റെ കോച്ചിൽ മാത്രം ഇത്തരത്തിൽ രണ്ട് സംഭവങ്ങൾ ഉണ്ടായതായും ഇതോടെ സഹയാത്രികർ ഭക്ഷണം കഴിക്കുന്നത് നിർത്തിയെന്നും അദ്ദേഹം കുറിച്ചു. ഭക്ഷണസാധനങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചല്ല തയ്യാറാക്കുന്നതെന്നും കുറ്റക്കാർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read: ഇന്ധന സർചാർജ് പരിഷ്‌കരിച്ചു; എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് കൂടും
പരാതി ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഐആർസിടിസി ക്ഷമാപണവുമായി രംഗത്തെത്തി. യാത്രക്കാരുടെ സുരക്ഷയ്ക്കും ശുചിത്വത്തിനുമാണ് മുൻഗണന നൽകുന്നതെന്നും വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. വന്ദേ ഭാരതിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് നേരത്തെയും സമാനമായ പരാതികൾ ഉയർന്നിരുന്നു. പുതിയ സംഭവത്തോടെ റെയിൽവേ ഭക്ഷണത്തിലെ ശുചിത്വത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വീണ്ടും വലിയ ചർച്ചകൾക്ക് തുടക്കമായിട്ടുണ്ട്.
The post വന്ദേ ഭാരത് ഭക്ഷണത്തിൽ പ്രാണി; 10 ലക്ഷം രൂപ പിഴ, കടുത്ത നടപടിയുമായി ഐആർസിടിസി appeared first on Express Kerala.




