ദിവസങ്ങള്‍ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കൊടുവില്‍ കേരളം നാളെ പോളിങ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദ പ്രചാരണം.ബൂത്തുകളിലേക്കുള്ള ഇവിഎമ്മുകളുടെ വിതരണം ഇന്ന് രാവിലെ 8 മണി മുതല്‍ നടക്കും. 2.71 കോടി വോട്ടർമാരാണ് നാളെ വിധിയെഴുതുക. പരസ്യപ്രചാരണം അവസാനിച്ചതോടെ നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലാണ് മുന്നണികള്‍.
നാളെ രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്താകെ 2,71,42,952 വോട്ടർമാരാണുള്ളത്. സർവീസ് വോട്ടർമാരുടെ എണ്ണം 53,984 ആണ്. 24 താല്‍ക്കാലിക ബൂത്ത് ഉള്‍പ്പടെ 30,495 ബൂത്തുകളാണ് സജ്ജമാക്കിയിക്കുന്നത്. 2040 പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്.
എന്താണ് നിശബ്ദ പ്രചാരണം?
തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചതിന് ശേഷം വോട്ടെടുപ്പ് വരെ തുടരുന്ന, മൈക്ക് ഉപയോഗിച്ചുള്ള പ്രസംഗങ്ങള്‍, റാലികള്‍ തുടങ്ങിയ വലിയ ശബ്ദകോലാഹലങ്ങളില്ലാത്ത പ്രചാരണ രീതിയാണ് നിശബ്ദ പ്രചാരണം. വീടുകള്‍ കയറിയുള്ള വോട്ട് അഭ്യർത്ഥന, ചെറിയ ഗ്രൂപ്പുകളായുള്ള ചർച്ചകള്‍, സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള മിതമായ ആശയവിനിമയം എന്നിവയാണ് ഇന്ന് പ്രധാനമായും നടക്കുക.
വോട്ടർമാർക്ക് ബാഹ്യ സമ്മർദങ്ങളില്ലാതെ തങ്ങള്‍ ആർക്ക് വോട്ട് ചെയ്യണമെന്ന് ശാന്തമായി തീരുമാനിക്കാൻ അവസരം നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ സമയത്ത് നിയമം ലംഘിച്ച് പ്രചാരണം നടത്തിയാല്‍ കർശനമായ നിയമനടപടികള്‍ സ്വീകരിക്കും.



