തൃശൂർ : വിരലിലേറ്റ മുറിവുമായി ജനാധിപത്യത്തിലെ തന്റെ അവകാശം വിനിയോഗിക്കാനെത്തിയ പെൺകുട്ടിക്ക് തൃശൂർ കൂർക്കഞ്ചേരിയിൽ നേരിടേണ്ടി വന്നത് അപ്രതീക്ഷിത തടസ്സങ്ങൾ. മിക്സിയിൽ കുരുങ്ങി പരിക്കേറ്റ ഇടതുകൈയിലെ ചൂണ്ടുവിരലിൽ മരുന്നും കെട്ടുമുണ്ടായിരുന്നതിനാൽ മഷി പുരട്ടാൻ കഴിയില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ അക്ഷരയെ തടയുകയായിരുന്നു.
തന്റെ വോട്ട് രേഖപ്പെടുത്താനായി ഉച്ചയ്ക്ക് ഒരു മണി മുതൽ ആ പെൺകുട്ടി പോളിംഗ് സ്റ്റേഷന് മുന്നിൽ കാത്തുനിന്നു. അധികൃതർ വഴങ്ങാതിരുന്നതോടെ വിഷയം അറിഞ്ഞ് സ്ഥലത്തെത്തിയ മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ അടക്കമുള്ള എൽഡിഎഫ് നേതാക്കൾ സ്ഥാനത്തെത്തി. പ്രതിഷേധം ഇരമ്പി. ഒടുവിൽ അഞ്ച് മണിക്കൂർ നീണ്ട കാത്തിരിപ്പിനും നിശ്ചയദാർഢ്യത്തിനുമൊടുവിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഇടപെടലിലൂടെ നീതി ലഭിച്ചു.
പരിക്കേറ്റ വിരലിന് പകരം മറ്റൊരു വിരലിൽ മഷി പുരട്ടി വൈകിട്ട് ആറ് മണിയോടെ അക്ഷര വോട്ട് രേഖപ്പെടുത്തി. വേദനയെയും അവഗണനയെയും അതിജീവിച്ച് വോട്ട് ചെയ്ത അക്ഷരയുടെ പോരാട്ടം ഈ തിരഞ്ഞെടുപ്പിലെ ഹൃദ്യമായ കാഴ്ചയായി.


