കൊടും ചൂടില്‍ സംസ്ഥാനം കനത്ത ജാഗ്രതയില്‍ തുടരുന്നു. പാലക്കാട്, തൃശൂർ ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്.
സംസ്ഥാനത്തെ ഉഷ്ണതരംഗ സാഹചര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും.ഇന്ന് രാവിലെ 11 മണിക്ക് ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. വിവിധ ജില്ലകളിലെ സാഹചര്യം വിലയിരുത്തി ആവശ്യമായ തുടർനടപടികള്‍ യോഗം തീരുമാനിക്കും.
സംസ്ഥാനത്ത് ഇന്നലെ സൂര്യാതപമേറ്റത് 4 പേർക്കാണ്. എന്നാല്‍ ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത് താരതമ്യേന കുറഞ്ഞ താപനിലയാണ്. 39.7 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയ താപനില. എന്നാല്‍ ഇന്നലെ കോഴിക്കോട് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയായ 38 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി.ഈ മാസം 27 വരെ ഉയർന്ന താപനിലയും ഉഷ്ണ തരംഗ മുന്നറിയിപ്പും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. എന്നാല്‍ അടുത്ത അഞ്ചുദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട് .


