വാടാനപ്പള്ളിയിൽ 21.5 കിലോ കഞ്ചാവും 260 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയ കേസിൽ ഒരാൾ കൂടി പോലീസ് പിടിയിലായി. ഇടുക്കി തൊടുപുഴ കുന്നം സ്വദേശി തൊട്ടാവാടിയിൽ വീട്ടിൽ അൻസലിനെയാണ് (35) തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് മാങ്ങാട് നിന്നും അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ ലിജിന് ലഹരിമരുന്ന് എത്തിച്ചുനൽകിയത് അൻസലാണെന്ന് പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മാർച്ച് ഒന്നിന് പുലർച്ചെ ഏഴാംകല്ല് വെസ്റ്റ് പനക്കപ്പറമ്പിൽ ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻ ലഹരിശേഖരം പിടികൂടിയത്. സംഭവത്തിൽ പാവറട്ടി കാക്കശ്ശേരി സ്വദേശി ലിജിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത്. പാവറട്ടി മുല്ലശ്ശേരിയിൽ ആയുർവേദ ഫാർമസി നടത്തിവരികയായിരുന്നു ലിജിൻ. ആയുർവേദ മരുന്നുകളെന്ന വ്യാജേനയാണ് ലഹരി കച്ചവടം നടത്തി വന്നിരുന്നത്.
അൻസൽ കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് മയക്കുമരുന്ന് ഉപയോഗിച്ച കേസ്സിലെ പ്രതിയാണ്.



