
അമേരിക്കയുടെയും ഇസ്രയേലിന്റെയും തുടർച്ചയായ വ്യോമാക്രമണങ്ങൾക്ക് ശേഷം തകർന്നടിഞ്ഞ തങ്ങളുടെ ആയുധപ്പുരകൾ അതിവേഗം നിറയ്ക്കാൻ ഇറാന് തുണയായി റഷ്യ രംഗത്തെത്തിയിരിക്കുന്നു. അത്യാധുനിക ഡ്രോണുകൾ, മിസൈൽ ഭാഗങ്ങൾ, വിനാശകാരികളായ സ്ഫോടകവസ്തുക്കൾ എന്നിവ തടസ്സമില്ലാതെ ഇറാനിലേക്ക് എത്തിച്ച് റഷ്യ തങ്ങളുടെ സഖ്യകക്ഷിയെ ശക്തമായി പിന്തുണയ്ക്കുകയാണെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ എൻ.ബി.സി ന്യൂസ് പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പാശ്ചാത്യ രാജ്യങ്ങളുടെയും അമേരിക്കയുടെ കടുത്ത ഉപരോധങ്ങൾ നിലനിൽക്കെത്തന്നെ, ഇരുപതിലധികം റഷ്യൻ ചരക്കുകപ്പലുകൾ കാസ്പിയൻ കടൽ കടന്ന് ഇറാന്റെ തന്ത്രപ്രധാനമായ അമിറാബാദ് തുറമുഖത്തേക്ക് സൈനിക സാമഗ്രികൾ എത്തിച്ചതായാണ് രേഖകൾ വ്യക്തമാക്കുന്നത്. മധ്യപൂർവേഷ്യയിലെ പോരാട്ടവീര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ തങ്ങൾ തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതാണ് ഇറാൻ-റഷ്യ അച്ചുതണ്ടിന്റെ ഈ അടിയന്തിര നീക്കം.
അമേരിക്ക, ഇസ്രയേൽ തിരിച്ചടികളിൽ ഇറാനിലെ തദ്ദേശീയ ആയുധ നിർമ്മാണ കേന്ദ്രങ്ങൾക്ക് വലിയ നാശനഷ്ടം സംഭവിച്ചിരുന്നു. ആഭ്യന്തരമായി ആയുധങ്ങൾ ഉൽപ്പാദിപ്പിക്കാനുള്ള കഴിവിന് തടസ്സം നേരിട്ടതോടെയാണ് ഇറാൻ തങ്ങളുടെ സുഹൃദ് രാജ്യമായ റഷ്യയുടെ സഹായം തേടിയതെന്ന് മുൻ സി.ഐ.എ അനലിസ്റ്റ് ജിം ലാംസൺ ചൂണ്ടിക്കാണിക്കുന്നു.
റഷ്യയിൽ നിന്ന് വൻതോതിൽ ഡ്രോൺ ഘടകങ്ങളും വെടിയുണ്ടകളും സാങ്കേതിക വിദ്യകളും വാങ്ങിത്തുടങ്ങിയതോടെ, പശ്ചാത്യ ശക്തികൾ ലക്ഷ്യമിട്ടതുപോലെ ഇറാന്റെ സൈനിക ശക്തിയെ തളർത്താൻ സാധിച്ചിട്ടില്ലെന്ന് വ്യക്തമാകുന്നു. ഇസ്രയേൽ ആക്രമിച്ച് തകർത്ത സൈനിക സൗകര്യങ്ങൾക്ക് പകരം റഷ്യൻ സാങ്കേതികവിദ്യയോടെയുള്ള പുതിയ ആയുധശേഖരം ഇറാൻ പടുത്തുയർത്തുകയാണ്.
Also Read; കരുവാറ്റയിൽ കണ്ടത് കേരള പൊലീസിൻ്റെ മികവ്, സിനിമാ മോഡൽ ക്രൈം ചെയ്തവർ കുടുങ്ങിയത് ടീം യതീഷ് ചന്ദ്രയുടെ നീക്കത്തിൽ !
ഈ സമുദ്രമാർഗ്ഗമുള്ള ആയുധ കടത്തിന് പിന്നിൽ എം.ജി-ഫ്ലോട്ട് എന്ന പ്രമുഖ റഷ്യൻ ഷിപ്പിംഗ് കമ്പനിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2024-ൽ പാശ്ചാത്യ രാജ്യങ്ങൾ കടുത്ത ഉപരോധം ഏർപ്പെടുത്തിയ കമ്പനിയാണിത്. ലോകരാജ്യങ്ങളുടെ ഉപരോധങ്ങളെ കാറ്റിൽപ്പറത്തിയാണ് റഷ്യൻ കപ്പലുകൾ ഇറാനിലേക്ക് തന്ത്രപ്രധാന സൈനിക സാമഗ്രികൾ എത്തിക്കുന്നത്.
നേരത്തെ യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്കായി ഇറാൻ തങ്ങളുടെ വിനാശകാരിയായ ‘ഷാഹെദ്’ ഡ്രോണുകൾ വിതരണം ചെയ്തത് വലിയ വാർത്തയായിരുന്നു. ഇതേ ഡ്രോണുകൾ പിന്നീട് റഷ്യ സ്വന്തമായി വികസിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ആ കടം വീട്ടി, ഇറാന്റെ യുദ്ധശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി അവരെ വീണ്ടും ശക്തമാക്കുകയാണ് വ്‌ളാഡിമിർ പുടിന്റെ റഷ്യ.
തങ്ങളുടെ പ്രത്യാക്രമണ ശേഷി വർദ്ധിപ്പിക്കുന്നതിന് ഇറാൻ സമ്മർദ്ദത്തിലായ ഘട്ടത്തിൽ എത്തിയ ഈ റഷ്യൻ ആയുധ കയറ്റുമതി, മേഖലയിൽ സന്തുലിതാവസ്ഥ വീണ്ടും മാറ്റിമറിച്ചിട്ടുണ്ട്. എത്രത്തോളം സൈനിക ഉപകരണങ്ങൾ കൈമാറിയെന്നതിൽ ഇപ്പോഴും അവ്യക്തതയുണ്ടെങ്കിലും, യുക്രെയ്ൻ ഇത് വെറുമൊരു “വ്യാജ വാർത്ത” എന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് ചെയ്യുന്നത്.
2022-ലെ യുക്രെയ്ൻ അധിനിവേശത്തിന് ശേഷം രൂപപ്പെട്ട ഇറാൻ-റഷ്യ സഹകരണം, വെറുമൊരു നയതന്ത്ര ബന്ധത്തിനപ്പുറം അമേരിക്കൻ സഖ്യസേനയ്ക്ക് ഭീഷണിയാകുന്ന വൻ സൈനിക പങ്കാളിത്തമായി വളർന്നിരിക്കുന്നു. ഗൾഫ് മേഖലയിലും മധ്യപൂർവേഷ്യയിലും പാശ്ചാത്യ ആധിപത്യത്തെ പ്രതിരോധിക്കാൻ ഇറാനെ റഷ്യ ശക്തമായ കരുവാക്കി മാറ്റുകയാണ്.
Also Read; കിം ട്രംപിന് വീണ്ടും കൈകൊടുക്കുമോ? “സുരക്ഷയ്ക്ക് ഭീഷണി നേരിട്ടാൽ ചെറുത്തുനിൽക്കും”; ഉത്തരകൊറിയയുടെ മുന്നറിയിപ്പ്!
അതേസമയം, റഷ്യൻ പ്രസിഡന്റ് പുടിൻ തനിക്ക് നൽകിയ വാഗ്ദാനങ്ങൾ ഓർമ്മിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. റഷ്യ ഇറാന് ആയുധങ്ങൾ വിൽക്കുന്നില്ലെന്ന് പുടിൻ തനിക്ക് ഉറപ്പുനൽകിയതായി അദ്ദേഹം വാദിച്ചെങ്കിലും, ഉപഗ്രഹ ചിത്രങ്ങളും ഡാറ്റകളും റഷ്യയുടെ സജീവ പങ്കാളിത്തം വ്യക്തമാക്കുന്നു.
മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങളുടെ നിർണ്ണായകമായ ഉപഗ്രഹ ചിത്രങ്ങൾ റഷ്യ ഇറാനുമായി പങ്കുവെക്കുന്നുണ്ടെന്ന് യുക്രെനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി വെളിപ്പെടുത്തിയിരുന്നു. ഈ ആരോപണങ്ങളെ ട്രംപ് നിസ്സാരവൽക്കരിച്ചെങ്കിലും, മധ്യപൂർവേഷ്യയിലെ യുദ്ധഭൂമിയിൽ റഷ്യ-ഇറാൻ സഖ്യം സൃഷ്ടിക്കുന്ന തരംഗങ്ങൾ പാശ്ചാത്യ ശക്തികൾക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.
The post വർദ്ധിപ്പിച്ച വീര്യത്തോടെ റഷ്യൻ ഇടപെടൽ! ആകാശപ്പോരിൽ തിരികെ വരാൻ ഇറാന് ഡ്രോൺ സപ്ലൈ appeared first on Express Kerala.




