കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്ന പേര് ‘കേരള മെട്രോ റെയിൽ ലിമിറ്റഡ്’ എന്ന് മാറ്റാൻ സമർപ്പിച്ച ശുപാർശയെച്ചൊല്ലിയുള്ള വിവാദങ്ങളിൽ വിശദീകരണവുമായി അധികൃതർ രംഗത്ത്. ഒരു സംസ്ഥാനത്ത് ഒന്നിലധികം മെട്രോ പദ്ധതികൾ നടപ്പിലാക്കുമ്പോൾ കമ്പനി സംസ്ഥാനത്തിന്റെ പേരിൽ അറിയപ്പെടണമെന്ന കേന്ദ്ര ഗവൺമെന്റിന്റെ മാർഗനിർദേശപ്രകാരമാണ് ഈ നിർദേശം നൽകിയതെന്ന് കെഎംആർഎൽ വ്യക്തമാക്കി. നിലവിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധാരണ മൂലമാണെന്നും, കൊച്ചി മെട്രോയുടെ നിലവിലെ പേര് തന്നെ തുടരുമെന്നും സംസ്ഥാന സർക്കാരിന്റെ പൂർണ സമ്മതത്തോടെ മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ എന്നും കമ്പനി വ്യക്തമാക്കി.
കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലെ മെട്രോ പദ്ധതികളുടെ ആസൂത്രണവും മേൽനോട്ടവും കെഎംആർഎല്ലിന് കീഴിലേക്ക് വരുന്ന സാഹചര്യത്തിലാണ് എംഡി ലോക്‌നാഥ് ബെഹ്‌റ പേരുമാറ്റത്തിനുള്ള ശുപാർശ സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്. സംസ്ഥാനവ്യാപകമായി നഗര ഗതാഗത പദ്ധതികൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെങ്കിലും, വാർത്ത പുറത്തുവന്നതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളും പ്രതിഷേധങ്ങളുമാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നുവന്നത്.
Also Read: ബാലരാമപുരത്ത് വർക്ക്‌ഷോപ്പിന് തീപിടിച്ചു! ലക്ഷങ്ങളുടെ നഷ്ടം
അതേസമയം, കൊച്ചി മെട്രോയുടെ പേരുമാറ്റം സർക്കാരിന്റെ പരിഗണനയിലില്ലെന്നും തങ്ങളറിയാതെയാണ് കെഎംആർഎൽ ഇത്തരം ഒരു ശുപാർശ സമർപ്പിച്ചതെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രതികരിച്ചിരുന്നു. സർക്കാരിന് നൽകിയ പ്രസ്താവന മുഖ്യമന്ത്രി തള്ളിക്കളഞ്ഞതോടെ, പേരുമാറ്റത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്നും കെഎംആർഎൽ ശുപാർശ നൽകുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കിക്കൊണ്ട് എംഡി വീണ്ടും രംഗത്തെത്തുകയായിരുന്നു.
The post കൊച്ചി മെട്രോ പേരുമാറ്റം! വിവാദങ്ങളിൽ വിശദീകരണവുമായി കെഎംആർഎൽ; നിർദേശം കേന്ദ്ര മാർഗനിർദേശപ്രകാരം appeared first on Express Kerala.




