ലോസാനെ ഡയമണ്ട് ലീഗിൽ വീണ്ടും 88 മീറ്റർ കടന്ന് നീരജ് ചോപ്ര. സീസണിലെ മികച്ച പ്രകടനമായ 88.05 മീറ്റർ കണ്ടെത്തിയെങ്കിലും വെറും 9 സെന്റിമീറ്ററിനാണ് ഇന്ത്യൻ താരം കിരീടം കൈവിട്ടത്. “മികച്ച ഫോമിലേക്ക് തിരിച്ചെത്താനുള്ള വേഗത കെട്ടിപ്പടുക്കുകയാണ്” എന്നാണ് മത്സരത്തിന് പിന്നാലെ നീരജ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചത്.
ലോസാനിൽ നീരജ് 83.54 മീറ്റർ ദൂരത്തോടെയാണ് മത്സരം തുടങ്ങിയത്. ശ്രീലങ്കയുടെ റുമേഷ് തരംഗ പതിരാഗെ 85.99 മീറ്റർ എറിഞ്ഞ് തുടക്കത്തിൽ മുന്നിലെത്തി. രണ്ടാം ശ്രമത്തിൽ പതിരാഗെ 87.06 മീറ്ററിലേക്ക് ദൂരം ഉയർത്തിയതിന് പിന്നാലെയാണ് നീരജിന്റെ മികച്ച പ്രകടനം. രണ്ടാം ശ്രമത്തിൽ 88.05 മീറ്റർ എറിഞ്ഞ നീരജ് തന്റെ മുൻ സീസൺ ബെസ്റ്റ് 2.23 മീറ്റർ മെച്ചപ്പെടുത്തി കിരീടപ്പോരാട്ടത്തിലേക്ക് ശക്തമായി തിരിച്ചെത്തി.
ALSO READ;എത്തി മക്കളെ എത്തി..! നോളന്റെ ‘ദി ഒഡീസി’ ഇനി ഒടിടിയിലേക്ക്, ഡിജിറ്റൽ റിലീസ് നവംബർ 17ന്
എന്നാൽ മൂന്നാം ശ്രമത്തിൽ പതിരാഗെ 88.14 മീറ്റർ കണ്ടെത്തി വീണ്ടും ഒന്നാം സ്ഥാനത്തെത്തി. ശേഷിച്ച ശ്രമങ്ങളിൽ ഇരുവർക്കും ദൂരം മെച്ചപ്പെടുത്താനായില്ല. ഇതോടെ 88.14 മീറ്ററുമായി പതിരാഗെ ഒന്നാമതും 88.05 മീറ്ററുമായി നീരജ് രണ്ടാമതുമായി. ആൻഡേഴ്സൺ പീറ്റേഴ്സ് 86.69 മീറ്ററുമായി മൂന്നാമതും കെഷോൺ വാൾക്കോട്ട് 83.71 മീറ്ററുമായി നാലാമതുമെത്തി. മാർക്ക് ആന്റണി മിനിച്ചെല്ലോ 80.06 മീറ്ററുമായി അഞ്ചാമതും കർട്ടിസ് തോംപ്സൺ 78.13, യാക്കുബ് വാഡ്ലെജ് 77.32, ആർതർ ഫെൽഫ്നർ 74.84, സൈമൺ വീലൻഡ് 73.23 മീറ്ററുമായി തുടർന്ന സ്ഥാനങ്ങളിലെത്തി.
2026ൽ ലോസാനിന് മുമ്പ് വെറും രണ്ട് മത്സരങ്ങളിലാണ് നീരജ് പങ്കെടുത്തത്. ദോഹ ഡയമണ്ട് ലീഗിൽ നാലാമതും കോമൺവെൽത്ത് ഗെയിംസിൽ രണ്ടാമതുമായിരുന്നു ഫലം; ഇരു മത്സരങ്ങളിലും 86 മീറ്റർ മറികടക്കാനായിരുന്നില്ല. 2025 ജൂലൈയിലെ ബെംഗളൂരു നീരജ് ചോപ്ര ക്ലാസിക്കിലാണ് അവസാനമായി കിരീടം നേടിയിരുന്നത്. അതിനാൽ 88 മീറ്റർ കടന്നുള്ള ഈ പ്രകടനം അടുത്ത മാസം നടക്കുന്ന ഏഷ്യൻ ഗെയിംസിന് മുന്നോടിയായി നീരജിന് നിർണായക ആത്മവിശ്വാസം നൽകുന്നതാണ്. വിജയം ഇത്തവണ കൈവിട്ടെങ്കിലും, മികച്ച ഫോമിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനയാണ് ലോസാനിലെ 88.05 മീറ്റർ.
The post 88.05 മീറ്റർ! അവസാന നിമിഷം കൈവിട്ട ജയം; ഏഷ്യൻ ഗെയിംസിന് മുമ്പ് നീരജിന്റെ ‘കിടിലൻ’ തിരിച്ചുവരവ് appeared first on Express Kerala.




