
മുംബൈയിൽ ഗണേശോത്സവ നിമജ്ജന/ആഗമന ഘോഷയാത്രയ്ക്കിടെ ഗണപതി വിഗ്രഹം തകർന്നു വീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 10 മണിയോടെ മുംബൈ ഭുലേശ്വറിലെ ഡോ. ആത്മാറാം മർച്ചന്റ് റോഡ് കബൂതർഖാന ജയ് അംബെ ചൗക്കിലാണ് നാടകീയമായ അപകടം നടന്നത്. ‘ഭുലേശ്വർ ചാ രാജ’ എന്ന ജനപ്രിയ ഉത്സവ സമിതിയുടെ 22 അടിയോളം ഉയരമുള്ള ഭീമാകാരമായ ഗണപതി വിഗ്രഹമാണ് ഘോഷയാത്രയ്ക്കിടെ ജനക്കൂട്ടത്തിന് മേലേക്ക് മറിഞ്ഞുവീണത്. ലാൽബാഗിൽ നിർമ്മാണം പൂർത്തിയാക്കി ട്രോളിയിൽ പന്തലിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു ദുരന്തം. പന്തലിന് തൊട്ടരികിൽ എത്താറായപ്പോഴാണ് വിഗ്രഹം ഒരു വശത്തേക്ക് ചരിഞ്ഞുവീണത്.
Also Read:ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വീണ്ടും ചർച്ചയാക്കാൻ ബിജെപി; ശീതകാല സമ്മേളനത്തിൽ ബിൽ കൊണ്ടുവന്നേക്കും
അപകടത്തിൽ ഗണപതി മണ്ഡൽ പ്രസിഡന്റായ സങ്കേത് നെവ്‌ഷെ, ബ്രിജേഷ് ഹേമന്ത് ജോഷി (38) എന്നിവരാണ് മരണപ്പെട്ടത്. വീഴ്ചയുടെ ആഘാതത്തിൽ വിഗ്രഹം മൂന്നു കഷണങ്ങളായി തകർന്നുപോയി. ട്രോളിക്ക് മുകളിൽ ഇരുന്നവർക്കാണ് പരിക്കേറ്റത്. വിഗ്രഹം ഉറപ്പിച്ചു നിർത്തിയിരുന്ന ഇരുമ്പ് ഫ്രെയിമിന്റെ വെൽഡിങ് കൃത്യമല്ലാതിരുന്നതാണ് വിഗ്രഹം തെന്നിമാറി താഴേക്ക് പതിക്കാൻ കാരണമെന്ന് ഫയർഫോഴ്സ് അധികൃതർ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. പ്രശസ്ത ശിൽപി അനികേത് ദേശായിയാണ് വിഗ്രഹം നിർമിച്ചത്. സംഭവത്തിൽ ഡിബി മാർഗ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
The post ഞെട്ടിക്കുന്ന ദുരന്തം; മുംബൈയിൽ ഘോഷയാത്രയ്ക്കിടെ 22 അടി ഉയരമുള്ള ഗണപതി വിഗ്രഹം തകർന്നു വീണ് രണ്ട് മരണം appeared first on Express Kerala.




