
തിരൂർ: ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ കടന്നുപിടിച്ച് ശുചിമുറിയിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അസം സ്വദേശിയായ യുവാവ് പിടിയിൽ (Tirur train woman assaulted). റോയൽ രാജു (30)വിനെയാണ് റെയിൽവേ സംരക്ഷണ സേന (RPF) പിടികൂടിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ടതിന് പിന്നാലെയാണ് സംഭവം. കോയമ്പത്തൂർ–മംഗളൂരു ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെയാണ് പ്രതി ആക്രമിച്ചതെന്നാണ് വിവരം. ശുചിമുറിയിലേക്ക് വലിച്ചിഴക്കുന്നതിനിടെ യുവതി പ്രതിയിൽനിന്ന് കുതറിമാറി രക്ഷപ്പെട്ടു.
തുടർന്ന് സഹയാത്രികർ റെയിൽവേ അലർട്ട് സംവിധാനത്തിലൂടെ വിവരം കൈമാറുകയായിരുന്നു. ട്രെയിൻ തിരൂരിലെത്തിയപ്പോൾ ആർപിഎഫ് ഉദ്യോഗസ്ഥൻ പ്രതിയെ പിടികൂടി. ഇതിനിടെ പ്രതി ആർപിഎഫ് എഎസ്ഐ ശശിയെ തലയ്ക്കടിച്ച് വീഴ്ത്തുകയും ചെയ്തു. മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്നാണ് വിവരം.
സംഭവം സംബന്ധിച്ച് തിരൂർ പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് എസ്.എച്ച്.ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റെയിൽവേ സ്റ്റേഷനിലെത്തി. പ്രതി അക്രമാസക്തനായതോടെ പൊലീസ് മൽപിടിത്തത്തിലൂടെയാണ് ഇയാളെ കീഴടക്കിയത്. തുടർന്ന് പ്രതിയെ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു.
ആർപിഎഫ് ഉദ്യോഗസ്ഥനായ ശശിക്കും ആക്രമണത്തിൽ പരിക്കേറ്റു. കാസർകോട് ചെറുവത്തൂർ സ്വദേശിയായ 57കാരനായ ശശിയെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. മികച്ച സേവനത്തിനുള്ള 2026ലെ റെയിൽ സേവാ പുരസ്‌കാരം ശശിക്ക് ലഭിച്ചിരുന്നതായും അധികൃതർ അറിയിച്ചു.
സംഭവത്തിൽ തിരൂർ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary:
A woman was allegedly assaulted and dragged toward a train toilet in an attempt to sexually assault her while travelling on the Coimbatore–Mangaluru train. The accused, an Assam native, was apprehended by the RPF at Tirur after allegedly attacking an RPF officer during the arrest.




