
നേപ്പാളിലുണ്ടായ അതിഭയങ്കരമായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 170 ആയി ഉയർന്നു. ഭോട്ടെകോശി നദി കരകവിഞ്ഞൊഴുകിയുണ്ടായ ദുരന്തത്തിൽ എണ്ണൂറിലധികം ആളുകളെയാണ് കാണാതായിട്ടുള്ളത്. ഇതിൽ വിനോദസഞ്ചാരികളും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. ടിബറ്റൻ മേഖലയിലുണ്ടായ ഭൂചലനത്തെ തുടർന്നുണ്ടായ ഹിമപാതമാണ് നദിയിൽ പെട്ടെന്ന് വെള്ളപ്പൊക്കം ഉണ്ടാകാൻ കാരണം. ദുരന്തബാധിത പ്രദേശങ്ങളിൽ നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
അപകടത്തിൽപ്പെട്ടവരിൽ നിരവധി വിദേശികളും ഉൾപ്പെട്ടിട്ടുണ്ട്. കാണാതായവരിൽ 105 ഇന്ത്യൻ പൗരന്മാരും ഉൾപ്പെടുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ നിന്നും ഇഷ ഫൗണ്ടേഷൻ വഴിയും യാത്ര തിരിച്ച നിരവധി പേരെക്കുറിച്ച് ഇതുവരെ വിവരങ്ങൾ ലഭ്യമായിട്ടില്ല. പ്രളയത്തിന്റെ തീവ്രതയിൽ 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡുകളും നിരവധി കെട്ടിടങ്ങളും പൂർണ്ണമായി തകർന്നു തരിപ്പണമായി. ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ ഇന്ത്യൻ സംസ്ഥാനങ്ങളിലെ നദീതീരങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
Also Read: ഓക്‌സിജൻ നിറഞ്ഞ നഴ്‌സറിയിൽ ‘തീ’; രക്ഷപ്പെട്ടത് ഒരു കുഞ്ഞ് മാത്രം! രാജ്യത്തെ ഏറ്റവും വലിയ ആശുപത്രികളിൽ ഒന്ന്, സംഭവിച്ചത് എന്ത്
നേപ്പാളിൽ മലയാളികൾ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദുരന്തബാധിത മേഖലയിലുള്ളവർക്കും അവരുടെ ബന്ധുക്കൾക്കും ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിനായി നോർക്ക റൂട്ട്സിന്റെ പ്രത്യേക ഹെൽപ് ലൈൻ നമ്പറുകൾ സജ്ജമാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം.
The post പ്രകൃതിദുരന്തത്തിൽ വിറച്ച് നേപ്പാൾ! മിന്നൽപ്രളയത്തിൽ 170 മരണം? 800-ലേറെ പേരെ കാണാനില്ല appeared first on Express Kerala.




