ട്രഞ്ചിംഗ് ഗ്രൗണ്ടിൽ മാലിന്യ സംസ്കരണ പ്രവൃത്തികൾ ശാസ്ത്രീയമായി നടക്കുന്നില്ലെന്നും കോടികൾ ചിലവഴിച്ചുള്ള സംവിധാനങ്ങൾ പ്രവർത്തനക്ഷമമല്ലെന്നുമുള്ള വിമർശനങ്ങളുമായി ഇരിങ്ങാലക്കുട നഗരസഭ പ്രതിപക്ഷ കൗൺസിലർമാർ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ മാലിന്യ നിക്ഷേപ കേന്ദ്രമായ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ശാസ്ത്രീയമായ രീതിയിൽ മാലിന്യ സംസ്കരണ പ്രവൃത്തികൾ നടക്കുന്നില്ലെന്ന വിമർശനവുമായി എൽഡിഎഫ് കൗൺസിലർമാർ. നഗരസഭ പരിധിയിൽ നിന്നും ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ കൊണ്ട് വരുന്ന മാലിന്യങ്ങൾ വേർതിരിക്കുന്ന പ്രവൃത്തി മാത്രമാണ് നടക്കുന്നതെന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുകയാണെന്നും കടുത്ത ചൂടിൽ തീപ്പിടുത്തത്തിനുള്ള സാധ്യത എറെയാണെന്നും കോടികൾ ചിലവഴിച്ച് സ്ഥാപിച്ചിട്ടുള്ള ഇൻസിനേറ്റർ അടക്കുള്ള സംവിധാനങ്ങളും പ്രവർത്തനക്ഷമമല്ലെന്നും കടുത്ത ദുർഗന്ധം സഹിച്ച് കൊണ്ടാണ് ജീവനക്കാർ പണി ചെയ്യുന്നതെന്നും വിഷയത്തിൽ നഗരസഭ ഇടപെടണമെന്നും എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ പി വി ശിവകുമാർ ആവശ്യപ്പെട്ടു. ട്രഞ്ചിംഗ് ഗ്രൗണ്ട് സന്ദർശിച്ച ഇവർ ജീവനക്കാരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. കൗൺസിലർമാരായ അൽഫോൺസ തോമസ്, കെ എസ് പ്രസാദ്, കെ ആർ ലേഖ, വിമി ബിജേഷ്, രമ്യ ഷിബു, സിന്ധു ഗിരീഷ്കുമാർ, അശ്വതി വി എസ് , വിനീത ടി എസ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
ഇരിങ്ങാലക്കുട കൂത്തുപറമ്പിൽ അഞ്ചര എക്കർ സ്ഥലത്താണ് ട്രഞ്ചിംഗ് ഗ്രൗണ്ട് പ്രവർത്തിക്കുന്നത്. മാലിന്യങ്ങൾ വേർതിരിക്കുന്ന പ്രവൃത്തിയിലും അജൈവ മാലിന്യങ്ങൾ വളമാക്കി മാറ്റുന്ന പ്രവ്യത്തിയിലും ഇരുപതോളം ജീവനക്കാരാണ് എർപ്പെട്ടിട്ടുള്ളത്.

