ഇരിങ്ങാലക്കുട : കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് കോൺഗ്രസ്സ് നിലപാടിന് സഹകാരികൾ നൽകിയ പിന്തുണയ്ക്ക് തെളിവാണെന്ന് പൊറത്തിശ്ശേരി മണ്ഡലം പ്രസിഡൻ്റ് പി.കെ. ഭാസി.
ബാങ്കിന്റെ യഥാർത്ഥ ധനസ്ഥിതി വെളിച്ചത്ത് കൊണ്ടുവരുന്ന ഒരു ധവളപത്രം പുറത്തിറക്കി സഹകാരികളെ ബാങ്കിൻ്റെ സ്ഥിതി ബോധ്യപ്പെടുത്തേണ്ടത് ആവശ്യമാണെന്നും അതിന് ശേഷം ബാങ്കിൻ്റെ ധനസ്ഥിതി മെച്ചപ്പെട്ടതിന് ശേഷം മാത്രമേ തിരഞ്ഞെടുപ്പ് നടത്താവുന്ന സ്ഥിതി വരുകയുള്ളൂ എന്നും പി.കെ. ഭാസി പത്രക്കുറിപ്പിലൂടെ പറഞ്ഞു.
ഭരിക്കുന്ന സർക്കാരുകൾ പ്രത്യേകിച്ച് സംസ്ഥാന സർക്കാർ മാറി പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം പലിശസഹിതം തിരിച്ചുകൊടുക്കാൻ ടി കേസിലെ മുഴുവൻ പ്രതികളുടെയും സ്വത്ത് വഹകൾ കണ്ടുകെട്ടുകയും നിയമനടപടി സ്വീകരിച്ചും പണം കണ്ടുകെട്ടി നിക്ഷേപകർക്ക് തിരിച്ച് കൊടുക്കാൻ സർക്കാരിൽ സമ്മർദ്ദം നടത്തി നിക്ഷേപകരെ സഹായിക്കുമെന്നും പി.കെ. ഭാസി അറിയിച്ചു.
തങ്ങളുടെ ഒരായുസ്സ് മുഴുവൻ അധ്വാനിച്ച സമ്പാദ്യമാണ് സി.പി.എം. തട്ടിയെടുത്തത്. അത് തിരികെ കിട്ടിയേ മതിയാകൂ. ആ ഉറപ്പും ബോധ്യവും നിക്ഷേപകർക്കും സഹകാരികൾക്കും കിട്ടേണ്ടത് ആവശ്യമാണ്. എന്നിട്ട് നടത്തുന്ന ഒരു തിരഞ്ഞെടുപ്പ് മാത്രമേ ബാങ്കിൻ്റെ പുരോഗതിക്കു വേണ്ടിയാകുന്നുള്ളൂ എന്നും പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.
എല്ലാ സർക്കാർ സംവിധാനങ്ങളും ദുരുപയോഗം ചെയ്തും പാർട്ടി സംവിധാനങ്ങൾ ഉപയോഗിച്ചും സംസ്ഥാന ജില്ലാ നേതാക്കൾ ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തിയിട്ട് പോലും 20 ശതമാനത്തിൽ താഴെ അംഗങ്ങൾ മാത്രമേ വോട്ട് ചെയ്യാൻ എത്തിയുള്ളൂ. 15000 അംഗങ്ങളുള്ള ബാങ്കിൽ ആകെ 3039 ആളുകളാണ് വോട്ട് ചെയ്‌തത്. കോൺഗ്രസ്സ് നിലപാടിനെ അംഗീകരിച്ച് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച ബഹുഭൂരിപക്ഷം വരുന്ന സഹകാരികളെ കോൺഗ്രസ്സ് അഭിവാദ്യം ചെയ്തു.
ബാങ്കിൻ്റെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 6000 ത്തിലധികം അംഗങ്ങൾ വോട്ട് ചെയ്‌തിരുന്നു. കേന്ദ്രവും കേരളവും ഭരിക്കുന്ന പാർട്ടിക്കാർ തങ്ങളാൽ ആകുന്ന വിധമൊക്കെ പരിശ്രമിച്ചിട്ടും ഇത്രയും മാത്രമേ പോളിംഗ് നടന്നുള്ളൂ. ഇത്രയും ഭരണസംവിധാനം ദുർവിനിയോഗം ചെയ്ത ഒരു തിരഞ്ഞെടുപ്പ് ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്ന് കോൺഗ്രസ് ആരോപിച്ചു.
നിലവിലെ അഡ്മിനിസ്ട്രേറ്റീവ് സ്ഥാനാർത്ഥിയായത് കമ്മിറ്റി കൺവീനറും മറ്റൊരംഗവും. ഇത് തിരഞ്ഞെടുപ്പിൽ കേട്ടുകേൾവിയില്ലാത്തതാണെന്നും ബാങ്കിന് ഇനിയും എന്തൊക്കെയൊ ഒളിക്കാൻ ഉള്ളത് കൊണ്ടാണിതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ട് മാത്രം നടത്തിയ ഈ തിരഞ്ഞെടുപ്പിനെ കോൺഗ്രസ്സ് ആഹ്വാനപ്രകാരം ബഹിഷ്ക്കരിച്ച്, ഇടതുപക്ഷത്തിന് ചുട്ടമറുപടി നൽകിയ നിക്ഷേപകരോടും സഹകാരികളോടും കോൺഗ്രസ്സ് പത്രക്കുറിപ്പിലൂടെ നന്ദി പറഞ്ഞു.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇടതുപക്ഷം ജയിച്ച സാഹചര്യത്തിൽ നിക്ഷേപകർക്ക് അവരുടെ പണം പെട്ടെന്ന് തിരിച്ചുകൊടുക്കണമെന്ന് കോൺഗ്രസ്സ് ആവശ്യപ്പെട്ടു.


