പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗികമായി പീഡനത്തിനിരയാക്കിയ പ്രതിക്ക് 47 വർഷം കഠിന തടവും 1,40,000 രൂപ പിഴയും ശിക്ഷ.വാടാനപ്പള്ളി പണിക്കശ്ശേരി വീട്ടിൽ അമര്‍ തേജസ് (26)നെയാണ് ചാവക്കാട് അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്.പിഴ അടക്കാത്ത പക്ഷം 14 മാസം കൂടി അധികതടവ് അനുഭവിക്കണം. പിഴസംഖ്യ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു.2021 ഓഗസ്റ്റ് മാസം മുതൽ 2023 സെപ്റ്റംബർ മാസം വരെയുള്ള സമയത്താണ് കേസിന് ആസ്പദമായ സംഭവം. വാടാനപ്പള്ളി പോലീസാണ് കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷൻ 20 സാക്ഷികളെ വിസ്തരിക്കുകയും 30 ഓളം രേഖകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ എന്നിവർ ഹാജരായി. ലെയ്സൻ ഓഫീസറും സീനിയർ സിപിഒയുമായ സിന്ധു പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.



