സംസ്ഥാനത്ത് എസ്.ഐ.ആർ തീവ്ര വോട്ടർപട്ടിക പരിഷ്ക്കരണം പൂർത്തിയായി.ബീഹാറിന് ശേഷം എസ്.ഐ.ആർ പൂർത്തിയാകുന്ന സംസ്ഥാനമാണ് കേരളം.നടപടികള്‍ പൂർത്തിയായപ്പോള്‍ സംസ്ഥാനത്തെ വോട്ടർമാരുടെ എണ്ണം 2.78കോടിയില്‍ നിന്ന് 2.69കോടിയായി കുറഞ്ഞു.വിശദമായ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.പട്ടികയില്‍ പേരില്ലാത്തവർക്ക് നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നസമയം വരെ പേരുചേർക്കാനുള്ള അപേക്ഷ നല്‍കാം.ഇലക്ഷൻ കമ്മിഷൻ വെബ്സൈറ്റില്‍ എസ്.ഐ.ആർ വോട്ടർപട്ടിക ലഭ്യമാകും.
എസ്.ഐ.ആർ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി ഇന്നലെ സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് അന്തിമ വോട്ടർപട്ടികയില്‍ 2.69കോടി വോട്ടർമാരുണ്ടെന്ന് അറിയിച്ചത്.കഴിഞ്ഞ വർഷം നവംബർ 4നാണ് സംസ്ഥാനത്ത് എസ്.ഐ.ആർ തുടങ്ങിയത്.
ഡിസംബർ 23നാണ് എസ്.ഐ.ആർ വോട്ടർപട്ടികയുടെ കരട് പുറത്തിറക്കിയത്.അതില്‍ തന്നെ രേഖകള്‍ നല്‍കാത്ത 36.88ലക്ഷം പേർക്ക് ഇലക്ഷൻ കമ്മിഷൻ നോട്ടീസ് നല്‍കി തെളിവെടുപ്പിന് വിളിച്ചിരുന്നു.രേഖകള്‍ തൃപ്തികരമാകാത്തതില്‍ 53229 പേരെ വോട്ടർപട്ടികയില്‍ നിന്ന് നീക്കം ചെയ്തു.കരട് വോട്ടർപട്ടികയില്‍ 24ലക്ഷത്തോളംപേർ ഉള്‍പ്പെട്ടിരുന്നില്ല. അവരില്‍ 13.51 ലക്ഷം പേർ പുതുതായി പേര് ചേർക്കാൻ അപേക്ഷ നല്‍കി. അതില്‍ 1.04ലക്ഷം പേരുടെ അപേക്ഷ രേഖകള്‍ ശരിയല്ലെന്ന കാരണത്താല്‍ നിരസിച്ചു.
എസ്.ഐ.ആർ തുടങ്ങുന്നതിന് മുമ്പ് സംസ്ഥാനത്തെ വോട്ടർപട്ടികയില്‍ 2,78,50,855വോട്ടർമാരാണുണ്ടായിരുന്നത്. അതില്‍ നിന്ന് 8.97ലക്ഷം കുറവാണ് എസ്.ഐ.ആർ.വോട്ടർപട്ടിക.കഴിഞ്ഞ വർഷം ഡിസംബറില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സംസ്ഥാനത്തെ വോട്ടർപട്ടികയില്‍ 2,86,07,658വോട്ടർമാരുണ്ടായിരുന്നു. അതില്‍ നിന്ന് 16.54ലക്ഷം കുറവാണ് എസ്.ഐ.ആർ വോട്ടർപട്ടികയിലുള്ളത്.
#ഇന്ന് പ്രസിദ്ധീകരിക്കാനിരിക്കുന്ന എസ്.ഐ.ആർ.വോട്ടർപട്ടിക
ആകെ വോട്ടർമാർ 2,69,53,644
പുരുഷൻമാർ 1,31,26,048
സ്ത്രീകള്‍ 1,38,27,319
ട്രാൻസ് ജെൻഡർമാർ 277
പ്രവാസിവോട്ടർമാർ 2,23,558
സർവ്വീസ് വോട്ടർമാർ 54,110
19വയസില്‍ താഴെയുള്ളവർ 4,24,518
85വയസില്‍ കൂടുതലുള്ളവർ 2,04,608
ഭിന്നശേഷിക്കാർ 243698


