ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്ന് ഇക്കുറിയും നിരോധിച്ച നോട്ടുകള്‍ കണ്ടെത്തി.ഫെബ്രുവരി മാസത്തെ ഭണ്ഡാരം വരവ് എണ്ണിത്തിട്ടപ്പെടുത്തുമ്പോഴാണ് നിരോധിച്ച നോട്ടുകള്‍ കണ്ടെത്തിയത്. ആകെ 71500 രൂപ മൂല്യം വരുന്ന 66 നിരോധിച്ച നോട്ടുകളാണ് കണ്ടെത്തിയത്. ഇതില്‍ 33 എണ്ണം 500 രൂപയുടെ നോട്ടുകളാണ്. അവശേഷിക്കുന്ന 33 ല്‍ 22 എണ്ണം രണ്ടായിരം രൂപയുടെ നോട്ടുകളും 11 എണ്ണം 11000 രൂപയുടെ നോട്ടുകളുമാണ്. കഴിഞ്ഞ മാസങ്ങളിലെല്ലാം ഇതേ നിലയില്‍ ഭണ്ഡാരത്തില്‍ നിന്ന് നിരോധിച്ച നോട്ടുകള്‍ കണ്ടെത്തിയിരുന്നു. ആരാണ് ഇത്തരത്തില്‍ നിരോധിച്ച നോട്ടുകള്‍ ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരങ്ങളില്‍ നിക്ഷേപിക്കുന്നതെന്ന് വ്യക്തമല്ല.
അതേസമയം ഫെബ്രുവരി മാസത്തില്‍ ഭണ്ഡാരം എണ്ണല്‍ പൂർത്തിയായപ്പോള്‍ ആകെ 6,66,59,823 രൂപയാണ് ക്ഷേത്രത്തിലേക്ക് സമർപ്പിക്കപ്പെട്ടത്. ഇതിന് പുറമെ 1.8927 കിലോഗ്രാം സ്വർണവും 28.810 കിലോ വെള്ളിയും ഭണ്ഡാരത്തിലെത്തി. ധനലക്ഷ്മി ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഫെബ്രുവരി മാസത്തെ ഭണ്ഡാരം വരവ് എണ്ണല്‍ ചുമതല. ഇ-ഭണ്ഡാരങ്ങള്‍ വഴിയും ക്ഷേത്രത്തിലേക്ക് പണമെത്തി. കിഴക്കേ നടയിലെ എസ്.ബി.ഐ ശാഖയിലെ അക്കൗണ്ടില്‍ 2,07,164 രൂപയും ഇവിടെ തന്നെയുള്ള പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഇ-ഭണ്ഡരം വഴി 51,559 രൂപയും ക്ഷേത്രത്തിന് ലഭിച്ചു. പടിഞ്ഞാറെ നടയിലെ യുബിഐ ബാങ്ക് ശാഖയിലെ ഇ-ഭണ്ഡാരത്തില്‍ 86,673 രൂപ ലഭിച്ചു. ഇന്ത്യൻ ബാങ്കിലെ ഇ-ഭണ്ഡാരം വഴി 8603 രൂപയും ഐസിഐസിഐ ബാങ്കിലെ ഇ-ഭണ്ഡാരം വഴി 97082 രൂപയും ധനലക്ഷ്മി ബാങ്കിലെ ഇ-ഭണ്ഡാരം വഴി 1,72,550 രൂപയുമാണ് ഗുരുവായൂർ ക്ഷേത്രത്തിന് ലഭിച്ചത്.


