മീൻപിടിത്തത്തിൻ്റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടിക ബീച്ച് സ്വദേശി പുഞ്ചപ്പാടത്ത് വീട്ടിൽ വിഷ്ണു (37)നെയാണ് വലപ്പാട് പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.ഇയാളുടെ വീട്ടിൽ നടത്തിയ
മിന്നൽ പരിശോധനയിൽ വീടിന്റെ ടെറസിനു മുകളിൽ ഒളിപ്പിച്ച നിലയിൽ വിൽപ്പനക്കായി സൂക്ഷിച്ച 7 കിലോയോളം കഞ്ചാവും വ്യത്യസ്ത ആകൃതികളിലുള്ള അഞ്ച് വടിവാളുകൾ, പ്രത്യേക തരം കത്തി, എയർഗൺ, കഞ്ചാവ് തൂക്കം നോക്കുന്നതിനുള്ള ഡിജിറ്റൽ ത്രാസ്സ്, കഞ്ചാവ് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ചെറിയ പോളിത്തീൻ കവറുകൾ എന്നിവ കണ്ടെടുത്തു.
നാട്ടിൻപുറങ്ങളിലെ തോടുകളിലും കുളങ്ങളിലും വലയുമായി മീൻപിടിക്കാൻ പോകുന്ന രീതിയായിരുന്നു പ്രതിയുടേത്. മീൻപിടുത്തക്കാരൻ എന്ന വ്യാജേന ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വെച്ചാണ് ആവശ്യക്കാർക്ക് കഞ്ചാവ് കൈമാറിയിരുന്നത്. പ്രതി ഇത്തരത്തിൽ കഞ്ചാവ് വിൽപ്പന നടത്തുന്നതായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്.
വിഷ്ണു മലപ്പുറം ജില്ലയിലും ഇടുക്കി ജില്ലയിലും കഞ്ചാവുമായി അറസ്റ്റിലായ കേസിലെ പ്രതിയാണ്.




