കുപ്രസിദ്ധ ചന്ദന മോഷ്ടാവ് വീരപ്പൻ ജോയിയെ വെള്ളിക്കുളങ്ങര വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി.
വെള്ളിക്കുളങ്ങര ഫോറസ്റ്റ് റെയ്ഞ്ചിലെ റിസർവ് വനങ്ങളിൽ നിന്നും ചന്ദനം മുറിച്ച് കടത്തി വിവിധ ചന്ദന കള്ളക്കടത്ത് മാഫിയകൾക്ക് വിൽപ്പന നടത്തിവരികയായിരുന്നു ഇയാൾ.
ബുധനാഴ്ച്ച വെള്ളിക്കുളങ്ങര ഭാഗത്ത് 58 കിലോഗ്രാം ചന്ദന തടി കഷ്ണങ്ങൾ വിൽപ്പന നടത്താനായി സ്കൂട്ടറിൽ എത്തിച്ച് മാഫിയ സംഘങ്ങളെ കാത്തുനിൽക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. വെള്ളിക്കുളങ്ങര റെയിഞ്ച് ഓഫീസർ കെ.എസ്. ഷിനോജും സംഘവും ചേർന്നാണ് ജോയിയെ പിടികൂടിയത്.
വെള്ളിക്കുളങ്ങര റേഞ്ചിലെ 20 ചന്ദനമര മോഷണ കേസിലും, പരിയാരം റേഞ്ചിലെ അഞ്ചു കേസുകളിലും പ്രതിയാണ് വീരപ്പൻ ജോയി. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഡി. റെഞ്ജിറ്റ് രാജ്, സെക്ഷൻ ഫോറസ്ററ് ഓഫീസർമാരായ ജോബി ജോസഫ്, മഹേഷ്കുമാർ, ബീറ്റ് ഫോറസ്ററ് ഓഫീസർമാരായ കെ എസ് ദിപു, എൻ വി വിനീത്, പി എസ് സനു, ഫോറസ്ററ് ബീറ്റ് അസിസ്റ്റന്റ് എം വി ചന്ദ്രൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.



