ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് 24, 29, 30 തീയതികളിൽ നടക്കേണ്ട വെടിക്കെട്ടിന് പതിവുപോലെ ഇത്തവണയും ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് 100 മീറ്റർ ചുറ്റളവിൽ വീടുകളുണ്ട്. മുൻവർഷങ്ങളിലെ വെടിക്കെട്ടിൽ സമീപത്തുള്ള വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കാഴ്ചക്കാർ നിൽക്കുന്ന സ്ഥലത്തേക്ക് 100 മീറ്റർ ദൂരം വേണമെന്ന് മാനദണ്ഡം പാലിക്കുന്നില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. എന്നാൽ 15 വർഷത്തിലേറെയായി ജില്ലാ ഭരണകൂടം വെടിക്കെട്ടിന് അനുമതി നൽകാറില്ലെന്നും ഹൈക്കോടതിയിൽ നിന്നും അനുമതി വാങ്ങിയാണ് വെടിക്കെട്ട് നടത്താറുള്ളതെന്നും പൂരവുമായി ബന്ധപ്പെട്ടവർ പറയുന്നു.ഇത്തവണയും അനുമതിക്കായി ഹൈക്കോടതിയെ സമീപിക്കാനാണ് ഭാരവാഹികളുടെ തീരുമാനം. മുൻവർഷങ്ങളിലെ പോലെ തന്നെ ഉപാധികളുടെ വെടിക്കെട്ട് നടത്തുവാൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പൂരം കോ ഓർഡിനേറ്റർ എം.രാജേന്ദ്രൻ പറഞ്ഞു.

ആറാട്ടുപുഴ പൂരം; വെടിക്കെട്ടിന് അനുമതിയില്ല, ഹൈക്കോടിയെ സമീപിക്കുമെന്ന് ഭാരവാഹികൾ
Latest Amazon Offers


