
ബെംഗളൂരുവിലെ പൊതുഗതാഗത മേഖലയെ സ്തംഭിപ്പിച്ചുകൊണ്ട് ഗതാഗത ജീവനക്കാർ വ്യാഴാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തു. കർണാടക ആർ.ടി.സി, ബെംഗളൂരു മെട്രപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എന്നിവയിലെ ജീവനക്കാരാണ് തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് ‘ബെംഗളൂരു ചലോ’ എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. 38 മാസത്തെ വേതന പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, 2024 ജനുവരി ഒന്ന് മുതൽ പുതിയ നാലുവർഷത്തെ വേതനക്കരാർ നടപ്പിലാക്കുക എന്നിവയാണ് തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങൾ.
മുൻപ് നടത്തിയ പണിമുടക്ക് വേളയിൽ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് തൊഴിലാളികൾ വീണ്ടും സമരരംഗത്തേക്ക് ഇറങ്ങുന്നത്.
അതേസമയം, പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്.
Also Read:സാമൂഹ്യസുരക്ഷാ പെൻഷൻ! സാമ്പത്തിക ഭാരം സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവെച്ച് കേന്ദ്രം
വ്യാഴാഴ്ച നിർബന്ധമായും ജോലിക്ക് ഹാജരാകണമെന്ന് കർണാടക ആർ.ടി.സി. എം.ഡി. അക്രം പാഷ നിർദ്ദേശിച്ചു. സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ ശമ്പളം വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടെ യൂണിറ്റ് തിരിച്ചുള്ള പട്ടിക തയ്യാറാക്കി കർശനമായ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
The post പണിമുടക്കിയാൽ പണി കിട്ടും! ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി കർണാടക ആർ.ടി.സി appeared first on Express Kerala.


