
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഹ്രസ്വ സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ സാമ്പത്തിക പങ്കാളിത്തവും ഉഭയകക്ഷി സഹകരണവും കൂടുതൽ ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ ഷെയ്ഖ് മുഹമ്മദിന്റെ അഞ്ചാമത്തെ ഇന്ത്യാ സന്ദർശനമാണിത്. പ്രസിഡന്റായ ശേഷം മൂന്നാമതും. വ്യാപാരം, നിക്ഷേപം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ പുതിയ കരാറുകൾ സന്ദർശനത്തിന്റെ ഭാഗമായി ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുനരുപയോഗ ഊർജ മേഖലകളിൽ വലിയ നിക്ഷേപം കൊണ്ടുവരുന്നതിനും സാങ്കേതിക വിദ്യകൾ കൈമാറുന്നതിനും സന്ദർശനത്തിൽ മുൻഗണന നൽകും. ഹരിത ഹൈഡ്രജൻ, സൗരോർജം, നിർമിത ബുദ്ധി, ഡേറ്റാ സെന്ററുകൾ എന്നീ മേഖലകളിൽ പുതിയ സഹകരണ കരാറുകൾ ഉണ്ടായേക്കും. കൂടാതെ, ഇന്ത്യ-യുഎഇ പേയ്‌മെന്റ് സംവിധാനങ്ങൾ തമ്മിലുള്ള സംയോജനം, ഫുഡ് പാർക്കുകളിൽ യുഎഇയുടെ നിക്ഷേപം വർദ്ധിപ്പിക്കുക തുടങ്ങിയ വിഷയങ്ങളും നിർണ്ണായക ചർച്ചാ പട്ടികയിലുണ്ട്. പ്രാദേശിക കറൻസി ഉപയോഗിച്ചുള്ള ഇടപാടുകൾ കൂടുതൽ വ്യാപിപ്പിക്കുന്നതും ചർച്ചയാകും.
ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി സംബന്ധിച്ച നിർണായക ചർച്ചകളും ഈ സന്ദർശനത്തിന്റെ ഭാഗമായി നടക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള എണ്ണയിതര വ്യാപാരം 2030-ഓടെ 100 ബില്യൺ ഡോളറിലെത്തിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകൂടിയാകും ഇത്. പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ ഇരുനേതാക്കളും കാഴ്ചപ്പാടുകൾ പങ്കുവെക്കും. ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും ഉൾപ്പെടുന്ന വലിയൊരു സംഘം പ്രസിഡന്റിനെ അനുഗമിക്കുന്നുണ്ട്.
The post ഇന്ത്യ-യുഎഇ സൗഹൃദത്തിന് പുതിയ കരുത്ത്; പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ഇന്ന് ഇന്ത്യയിൽ appeared first on Express Kerala.



