
സനാതന ധർമ്മത്തിനെതിരെ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശങ്ങൾ വിദ്വേഷ പ്രസംഗമാണെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. 2023 സെപ്റ്റംബറിലായിരുന്നു രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഈ പ്രസ്താവന നടത്തിയത്. കഴിഞ്ഞ നൂറ് വർഷമായി ദ്രാവിഡ കഴകവും (ഡി.കെ), ദ്രാവിഡ മുന്നേറ്റ കഴകവും (ഡി.എം.കെ) ഹിന്ദുമതത്തിനെതിരെ വ്യക്തമായ ആക്രമണം നടത്തുന്നുണ്ടെന്നും മന്ത്രി അതേ പ്രത്യയശാസ്ത്രപരമായ പരമ്പരയിൽപ്പെട്ടയാളാണെന്നും ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കി.
വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നവർ പലപ്പോഴും ശിക്ഷിക്കപ്പെടാതെ പോകുന്നു എന്ന ഗൗരവകരമായ നിരീക്ഷണവും കോടതി രേഖപ്പെടുത്തി. വിദ്വേഷ പ്രസംഗങ്ങളോട് പ്രതികരിക്കുന്നവർ നിയമനടപടികൾ നേരിടേണ്ടി വരുമ്പോൾ, അത്തരം പ്രസംഗങ്ങൾക്ക് തുടക്കമിടുന്നവർക്കെതിരെ പലപ്പോഴും നിയമം നടപ്പാക്കപ്പെടുന്നില്ല എന്നത് വേദനാജനകമാണെന്ന് കോടതി പറഞ്ഞു. ഉദയനിധി സ്റ്റാലിൻ ഉപയോഗിച്ച വാക്കുകൾ വംശഹത്യയെയാണ് സൂചിപ്പിക്കുന്നതെന്നും തമിഴ്‌നാട്ടിൽ ഇദ്ദേഹത്തിനെതിരെ കേസുകളൊന്നും ഫയൽ ചെയ്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Also Read; ലിവ്-ഇൻ ബന്ധങ്ങളിലെ സ്ത്രീകൾക്കും ‘ഭാര്യ’ പദവി; സംരക്ഷണം ഉറപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതി
കൊതുക്, മലേറിയ, ഡെങ്കിപ്പനി, കൊറോണ എന്നിവയെപ്പോലെ സനാതന ധർമ്മത്തെ എതിർക്കുകയല്ല, മറിച്ച് ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശം. സനാതന ധർമ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിഭജനങ്ങളെ അത് പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം ഒരു പൊതുപരിപാടിയിൽ വാദിച്ചിരുന്നു. ഉദയനിധിയുടെ പ്രസംഗത്തിൽ മറഞ്ഞിരിക്കുന്ന അർത്ഥം ഹർജിക്കാരൻ ശരിയായി ചോദ്യം ചെയ്തതായും കോടതി നിരീക്ഷിച്ചു.
സനാതന ധർമ്മ പരാമർശവുമായി ബന്ധപ്പെട്ട് ഉദയനിധിക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കില്ലെന്ന് 2025 ജനുവരിയിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിലെ രാഷ്ട്രീയ കാലാവസ്ഥ ചൂടുപിടിക്കുന്ന സമയത്താണ് ഉദയനിധി സ്റ്റാലിന് ഹൈക്കോടതിയിൽ നിന്ന് ഈ കടുത്ത തിരിച്ചടി നേരിട്ടിരിക്കുന്നത്.
The post ഉദയനിധി സ്റ്റാലിന്റേത് വിദ്വേഷ പ്രസംഗം; കടുത്ത നിരീക്ഷണങ്ങളുമായി മദ്രാസ് ഹൈക്കോടതി appeared first on Express Kerala.



