
പാലക്കാട്: കല്ലേക്കാട് വ്യാസ വിദ്യാപീഠം ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർത്ഥിനി രുദ്ര രാജേഷ് (16) ആത്മഹത്യ ചെയ്ത സംഭവത്തിൽ റാഗിങ് ആരോപണവുമായി കുടുംബം. സീനിയർ വിദ്യാർത്ഥിനികളുടെ നിരന്തരമായ പീഡനമാണ് മകളുടെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു.
സീനിയർ വിദ്യാർത്ഥിനികൾ മകളെ മർദിക്കാൻ ശ്രമിച്ചിരുന്നുവെന്നും, കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചപ്പോൾ രുദ്ര ഇക്കാര്യം പറഞ്ഞ് കരഞ്ഞിരുന്നുവെന്നും അച്ഛൻ രാജേഷ് പറഞ്ഞു. ഹോസ്റ്റലിൽ നടക്കുന്ന കാര്യങ്ങൾ വാർഡന് കൃത്യമായി അറിയാമായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് രുദ്രയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കും പരാതി നൽകിയിട്ടുണ്ട്.
Also Read: തിണ്ണമിടുക്ക് കാണിക്കരുത്; അടിയന്തര പ്രമേയത്തെ പ്രതിപക്ഷം ഭയക്കുന്നുവെന്ന് എം.ബി. രാജേഷ്
ഇന്നലെ രാത്രി ഒമ്പതോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിലെ മറ്റുകുട്ടികളാണ് ആദ്യം മൃതദേഹം കണ്ടത്. കുടുംബത്തിന്റെ റാഗിങ് ആരോപണം സ്കൂൾ അധികൃതർ പൂർണ്ണമായും നിഷേധിച്ചു. ഇതുവരെ റാഗിങ്ങുമായി ബന്ധപ്പെട്ട ഒരു പരാതിയും വിദ്യാർത്ഥിനിയുടെ ഭാഗത്തുനിന്നോ കുടുംബത്തിന്റെ ഭാഗത്തുനിന്നോ ലഭിച്ചിട്ടില്ലെന്നാണ് സ്കൂൾ മാനേജ്‌മെന്റിന്റെ വിശദീകരണം.പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്കൂളിലെത്തി അന്വേഷണം ആരംഭിച്ചു. രുദ്രയുടെ സഹപാഠികൾ, അധ്യാപകർ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.
The post കല്ലേക്കാട്ടെ വിദ്യാർത്ഥിനിയുടെ മരണം; സീനിയർ വിദ്യാർത്ഥിനികൾ മർദിക്കാൻ ശ്രമിച്ചെന്ന് കുടുംബം appeared first on Express Kerala.



