
ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിട്ടതോടെ വിദേശ വിനിമയ നിരക്കുകളിൽ വൻ വർധനവ് രേഖപ്പെടുത്തി. ചരിത്രത്തിലാദ്യമായി ഒരു ഒമാനി റിയാലിന് 237.20 രൂപ എന്ന നിരക്കിലാണ് ഒമാനിലെ ധനവിനിമയ സ്ഥാപനങ്ങൾ ബുധനാഴ്ച വ്യാപാരം നടത്തിയത്. അന്താരാഷ്ട്ര വിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 91.74 എന്ന താഴ്ന്ന നിലവാരത്തിലേക്ക് എത്തിയതാണ് പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ അനുകൂലമായ സാഹചര്യം ഒരുക്കിയിരിക്കുന്നത്.
രൂപയുടെ മൂല്യത്തകർച്ച മുതലെടുക്കാൻ പ്രവാസികൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും ശമ്പളത്തിന് ഇനിയും ദിവസങ്ങൾ ബാക്കിയുള്ളത് പലർക്കും തിരിച്ചടിയായിട്ടുണ്ട്. കയ്യിൽ നീക്കിയിരിപ്പില്ലാത്തതിനാൽ ഉയർന്ന നിരക്ക് ലഭിച്ചിട്ടും പണമയക്കുന്നവരുടെ എണ്ണത്തിൽ പെട്ടെന്നൊരു വർധനവ് ഉണ്ടായിട്ടില്ലെന്ന് ധനവിനിമയ സ്ഥാപനങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ മാസാവസാനത്തോടെയും ഫെബ്രുവരി ആദ്യ വാരത്തിലും ശമ്പളം ലഭിക്കുന്നതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്കുള്ള പണമൊഴുക്ക് ഗണ്യമായി വർധിക്കാനാണ് സാധ്യത.
The post രൂപയുടെ മൂല്യം തകർച്ചയിൽ; ഒരു ഒമാനി റിയാലിന് 237 രൂപ കടന്നു appeared first on Express Kerala.



