
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചവർക്ക് മിന്നൽ പരിശോധന നടത്തുമെന്ന പ്രഖ്യാപനവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ലൈസൻസ് നേടി പുറത്തിറങ്ങുന്ന പലർക്കും കൃത്യമായി വാഹനം കൈകാര്യം ചെയ്യാൻ അറിയില്ലെന്ന പരാതിയെത്തുടർന്നാണ് സൂപ്പർ ചെക്ക് എന്ന പേരിൽ പുനഃപരിശോധന നടപ്പിലാക്കുന്നത്.
ലൈസൻസ് ലഭിച്ചവരെ ഉദ്യോഗസ്ഥർ വിളിച്ച് വരുത്തി വാഹനം ഓടിപ്പിക്കും. ഈ പരിശോധനയിൽ പരാജയപ്പെടുകയാണെങ്കിൽ ലൈസൻസ് നൽകിയ ഡ്രൈവിംഗ് സ്‌കൂൾ അധികൃതരെ വിളിച്ചുവരുത്തി നടപടിയെടുക്കാനാണ് മന്ത്രിയുടെ നിർദ്ദേശം. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിക്കഴിഞ്ഞു. റോഡ് അപകടങ്ങൾ കുറയ്ക്കാൻ വെറും സെമിനാറുകളല്ല, മറിച്ച് ശരിയായ പരിശീലനമാണ് ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എംവിഡി ഉദ്യോഗസ്ഥര്‍ക്ക് ട്രെയിനിങ് നല്‍കണമെന്നും കെ ബി ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: കിണർ വൃത്തിയാക്കുന്നതിനിടെ അപകടം; 80 അടി താഴ്ചയിലേക്ക് വീണ മധ്യവയസ്കന് അത്ഭുതരക്ഷ
അതേസമയം, മദ്യപിച്ച് വാഹനമോടിച്ചതിന് സസ്പെൻഷനിലായ 650 കെഎസ്ആർടിസി ഡ്രൈവർമാരിൽ 500 പേരെ തിരിച്ചെടുക്കാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചിരുന്നു. ഗുരുതരമായ വീഴ്ച വരുത്താത്തവർക്ക് ഒരു തവണത്തേക്ക് കൂടി അവസരം നൽകും. എന്നാൽ തിരിച്ചെടുക്കുന്നവരില്‍ നിന്നും 5000 രൂപ ഫൈന്‍ ഈടാക്കാനും നിര്‍ദേശമുണ്ട്.
The post വിളിച്ച് വരുത്തി വണ്ടി ഓടിപ്പിക്കും; ഡ്രൈവിംഗ് ലൈസൻസുകളിൽ വിട്ടുവീഴ്ചയില്ലെന്ന് കെ ബി ഗണേഷ് കുമാർ appeared first on Express Kerala.



