
മണിപ്പൂരിൽ വംശീയ സംഘർഷങ്ങൾക്കിടയിൽ വീണ്ടും നടുക്കുന്ന കൊലപാതകം പുറത്തുവരുന്നു. മെയ്‌തെയ് വിഭാഗത്തിൽപ്പെട്ട മായംഗ്ലംബം ഋഷികാന്ത സിങ് എന്ന യുവാവിനെയാണ് കുക്കി ആയുധധാരികളെന്ന് സംശയിക്കുന്നവർ വെടിവെച്ചു കൊലപ്പെടുത്തിയത്. തോക്കിൻമുനയിൽ നിൽക്കുമ്പോൾ കൈകൂപ്പി ജീവനുവേണ്ടി യാചിക്കുന്ന ഋഷികാന്തയുടെയും തൊട്ടുപിന്നാലെ ആയുധധാരികൾ വെടിയുതിർക്കുന്നതിന്റെയും ക്രൂരമായ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നു. മാസങ്ങളായി തുടരുന്ന കലാപത്തിന് നേരിയ ശമനം വന്നുകൊണ്ടിരിക്കെ നടന്ന ഈ കൊലപാതകം സംസ്ഥാനത്തെ സമാധാന ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
കഴിഞ്ഞ ബുധനാഴ്ച ചുരാചന്ദ്പൂർ ജില്ലയിലെ തുയിബോങ് പ്രദേശത്തുള്ള വീട്ടിൽ നിന്നാണ് ഋഷികാന്തയെയും കുക്കി വിഭാഗത്തിൽപ്പെട്ട ഭാര്യ ചിങ്‌നു ഹാവോകിപ്പിനെയും ഒരു സംഘം തട്ടിക്കൊണ്ടുപോയത്. പിന്നീട് ഭാര്യയെ വിട്ടയച്ചെങ്കിലും ഋഷികാന്തയെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. നേപ്പാളിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം മൂന്ന് ദിവസം മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്. വംശീയ ഭിന്നതകൾ നിലനിൽക്കുമ്പോഴും കുക്കി വിഭാഗത്തിൽപ്പെട്ട യുവതിയെ വിവാഹം കഴിച്ച ഋഷികാന്തയ്ക്ക് ആ മേഖലയിൽ താമസിക്കാൻ കുക്കി വിഭാഗം അനുവാദം നൽകിയിരുന്നു എന്നതും ശ്രദ്ധേയമാണ്.
Also Read: പ്ലേറ്റിൽ കൈ കഴുകിയതിന് കൊലപാതകം; സഹപ്രവർത്തകനെ തല്ലിക്കൊന്നു
കലാപത്തെത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 13 മുതൽ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരിക്കുകയാണ്. പുതിയ സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ പുരോഗമിക്കുന്ന ഘട്ടത്തിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. അർധരാത്രിയോടെ നട്ജാങ് ഗ്രാമത്തിൽ നിന്ന് കണ്ടെടുത്ത മൃതദേഹം പോലീസെത്തി ചുരാചന്ദ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മണിപ്പൂരിലെ വംശീയ വംശഹത്യയിൽ ഇതുവരെ 260 ലേറെ പേർ കൊല്ലപ്പെടുകയും 60,000 ത്തോളം ആളുകൾ പലായനം ചെയ്യേണ്ടി വരികയും ചെയ്തിട്ടുണ്ട്.
The post ജീവനതിനായുള്ള യാചന കേട്ടില്ല; മണിപ്പൂരിൽ മെയ്‌തെയ് യുവാവിനെ വെടിവെച്ചു കൊന്നു appeared first on Express Kerala.



