
നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരനായ ഇഹാൻ മരിച്ച സംഭവത്തിൽ പിതാവ് ഷിജിൻ പോലീസിനോട് കുറ്റം സമ്മതിച്ചു. മടിയിലിരുത്തി കുട്ടിയുടെ അടിവയറ്റിൽ കൈമുട്ട് കൊണ്ട് ഇടിച്ചതാണ് മരണകാരണമെന്ന് ഷിജിൻ മൊഴി നൽകി. ഇന്ന് നടന്ന വിശദമായ ചോദ്യം ചെയ്യലിലാണ് സത്യം പുറത്തുവന്നത്. കാഞ്ഞിരംകുളം തവ്വാവിള സ്വദേശിയായ ഷിജിൻ–കൃഷ്ണപ്രിയ ദമ്പതികളുടെ ഏക മകനാണ് ഇഹാൻ. വെള്ളിയാഴ്ച രാത്രിയാണ് കുട്ടിയെ അവശ നിലയിൽ ആശുപത്രിയിൽ എത്തിച്ചത്. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
ബിസ്കറ്റ് കഴിച്ചതിന് പിന്നാലെ കുട്ടി കുഴഞ്ഞുവീണെന്നായിരുന്നു ഷിജിനും ഭാര്യയും ആദ്യം നൽകിയിരുന്ന വിവരം. കുട്ടിയുടെ വായിൽ നിന്ന് കഫം പുറത്തുവരികയും ശരീരം തണുത്ത് ചുണ്ടിന് നിറവ്യത്യാസം വരുകയും ചെയ്തതോടെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എന്നാൽ കുഞ്ഞിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച കൃഷ്ണപ്രിയയുടെ ബന്ധുക്കൾ ആശുപത്രിയിൽ ബഹളമുണ്ടാക്കി. തുടർന്ന് നടത്തിയ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പരിക്കുകൾ ഷിജിനിലേക്ക് അന്വേഷണം എത്തിക്കുകയായിരുന്നു.
ഷിജിലും കൃഷ്ണപ്രിയയും തമ്മിൽ കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായും അടുത്തിടെയാണ് ഇവർ വീണ്ടും ഒരുമിച്ച് താമസം തുടങ്ങിയതെന്നും ബന്ധുക്കൾ വെളിപ്പെടുത്തി. കുട്ടി നിലത്ത് വീണോ എന്ന് ആശുപത്രി അധികൃതർ ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു ഷിജിന്റെ ആദ്യ മറുപടി. കുട്ടിയെ മർദ്ദിച്ചതിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
The post നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരന്റെ മരണം കൊലപാതകം; അടിവയറ്റിൽ കൈമുട്ട് കൊണ്ട് ഇടിച്ചെന്ന് പിതാവിന്റെ മൊഴി appeared first on Express Kerala.



