
സിപിഐഎം മുൻ നേതാവ് വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടർന്ന് തനിക്കും തന്റെ പരിപാടികൾക്കും നേരെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുഞ്ഞികൃഷ്ണൻ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. ഹർജിയിൽ എതിർകക്ഷികളായ സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, വി. മധുസൂദനൻ എം.എൽ.എ, പയ്യന്നൂർ ഏരിയ സെക്രട്ടറി പി. സന്തോഷ് എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു.
നേരത്തെ കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ അദ്ദേഹത്തിന്റെ വീടിന് മുന്നിൽ സിപിഐഎം പ്രവർത്തകർ പ്രകടനം നടത്തുകയും പടക്കം പൊട്ടിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തെ അനുകൂലിച്ച വ്യക്തിയുടെ ബൈക്ക് കത്തിച്ച സംഭവവും പയ്യന്നൂരിൽ കോൺഗ്രസ്-ബിജെപി പ്രകടനങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ ആവശ്യം ഉന്നയിച്ചത്. പുസ്തക പ്രകാശന ചടങ്ങ് അലങ്കോലപ്പെടുമെന്ന ശക്തമായ ആശങ്ക തനിക്കുണ്ടെന്ന് അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.
Also Read: ലോട്ടറി ക്ഷേമനിധി തട്ടിപ്പ്; സംഗീതിന്റെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ്
പുസ്തക പ്രകാശന ചടങ്ങിന് മാത്രമാണ് താൻ സുരക്ഷ ആവശ്യപ്പെട്ടതെന്ന് വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. നേരത്തെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. രാഷ്ട്രീയ തർക്കങ്ങൾ നിലനിൽക്കുന്ന പയ്യന്നൂരിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ചടങ്ങ് സമാധാനപരമായി നടത്താൻ ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ കോടതി പോലീസിന് നിർദ്ദേശം നൽകി.
The post വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പോലീസ് സംരക്ഷണം നൽകണം; ഹൈക്കോടതി ഉത്തരവ് appeared first on Express Kerala.



