മൂന്നാം മോദി സർക്കാരിന്റെ നിർണ്ണായകമായ മൂന്നാം ബജറ്റിൽ കേരളത്തിന് വലിയ പ്രതീക്ഷകൾ നൽകുന്ന തുടക്കമാണ് ധനമന്ത്രി നിർമ്മല സീതാരാമൻ കുറിച്ചിരിക്കുന്നത്. കേരളം ഉൾപ്പെടെ നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വമ്പൻ ‘ധാതു ഇടനാഴി’ പദ്ധതിയാണ് ബജറ്റിലെ പ്രധാന ആകർഷണം. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ രാജ്യത്തെ ധാതു ഖനനവും സംസ്കരണവും പുതിയ ഉയരങ്ങളിലെത്തിക്കുകയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ദിവസം സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ച ‘വിഴിഞ്ഞം-ചവറ റെയർ എർത്ത് കോറിഡോർ’ പദ്ധതിക്ക് കേന്ദ്ര ബജറ്റിലെ ഈ പ്രഖ്യാപനം വലിയ കരുത്തേകും. ‘ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷന്റെ’ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതിക്കായി 40,000 കോടി രൂപയാണ് കേന്ദ്രം നീക്കിവെച്ചിരിക്കുന്നത്. ഇത് കേരളത്തിന്റെ തീരദേശത്തെ ധാതുസമ്പത്ത് ഫലപ്രദമായി പ്രയോജനപ്പെടുത്താനും വൻതോതിലുള്ള വ്യവസായ നിക്ഷേപം കൊണ്ടുവരാനും സഹായിക്കും.
Also Read: ഇന്ത്യ കുതിക്കുന്നു! ഗഗനിയെയും സൂറത്തിനെയും ബന്ധിപ്പിച്ച് വമ്പൻ ഇടനാഴി
ഇതോടൊപ്പം ഇന്ത്യയെ ആഗോള ബയോ-ഫാർമ ഹബ്ബാക്കി മാറ്റാൻ 10,000 കോടി രൂപയും, കണ്ടെയ്നർ നിർമ്മാണത്തിനായി 5,000 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ പശ്ചാത്തലത്തിൽ കണ്ടെയ്നർ നിർമ്മാണ മേഖലയിലെ ഈ നിക്ഷേപം കേരളത്തിന് വലിയ നേട്ടമാകും. നെയ്ത്തുകാർക്കും കരകൗശല വിദഗ്ധർക്കുമായുള്ള പ്രത്യേക പദ്ധതികളും കായിക ഉപകരണങ്ങളുടെ നിർമ്മാണത്തിനായുള്ള ഗവേഷണ പദ്ധതികളും കേരളത്തിന് വലിയ പ്രതീക്ഷകൾ നൽകുന്നുണ്ട്. ചെറുകിട പദ്ധതികൾക്കായി 2,000 കോടി രൂപയും നാഷണൽ ഫൈബർ പ്രോജക്ടിന്റെ പൂർത്തീകരണവും കേരളത്തിന്റെ ഡിജിറ്റൽ-സാമ്പത്തിക മേഖലയ്ക്ക് കരുത്താകും.
The post കേരളത്തിന് ബജറ്റിൽ വമ്പൻ പ്രഖ്യാപനം! ഖനന മേഖലയിൽ വരാനിരിക്കുന്നത് കോടികളുടെ വികസനം appeared first on Express Kerala.


