
കേന്ദ്ര ബജറ്റ് പൂർണ്ണമായും കേരളത്തെ അവഗണിച്ചുവെന്ന രൂക്ഷവിമർശനവുമായി രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ്. ഒരു മണിക്കൂറും 26 മിനിറ്റും നീണ്ടുനിന്ന ബജറ്റ് അവതരണം പൂർത്തിയാകുമ്പോൾ കേരളത്തിന്റെ വലിയ സ്വപ്നങ്ങളായിരുന്ന എയിംസും അതിവേഗ റെയിൽവേയും പാടെ തഴയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മെട്രോ മാൻ ഇ. ശ്രീധരനെ മുൻനിർത്തി കേരളത്തെ കേന്ദ്രം കബളിപ്പിക്കുകയായിരുന്നുവെന്നും, ഗ്രാമീണ മേഖലയുടെ ഉന്നമനത്തിനായി ബജറ്റിൽ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ സംബന്ധിച്ചിടത്തോളം അതീവ നിരാശാജനകമായ ബജറ്റാണിത്. കണ്ണിൽ പൊടിയിടാൻ പോലുമുള്ള പ്രഖ്യാപനങ്ങൾ ഇത്തവണ ഉണ്ടായില്ല. അപൂർവ്വ ധാതു ഇടനാഴി, നാളികേര പ്രോത്സാഹന പദ്ധതി, ആയുർവേദ കേന്ദ്രം എന്നിവ ഒഴിച്ചുനിർത്തിയാൽ കേരളത്തിന് ലഭിച്ചത് കടലാമ സംരക്ഷണ കേന്ദ്രം മാത്രമാണ്. “ഇനി ആമയിൽ മാത്രമാണ് പ്രതീക്ഷ” എന്ന പരിഹാസത്തോടെയാണ് അദ്ദേഹം ബജറ്റിനോട് പ്രതികരിച്ചത്. മുൻ ബജറ്റുകളുടെ തുടർച്ചയില്ലാത്തതും ദീർഘവീക്ഷണമില്ലാത്തതുമായ ഒന്നാണ് ഇതെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
Also Read: കെ റെയിൽ ഇനി അടഞ്ഞ അധ്യായം! മഞ്ഞക്കുറ്റികൾ നീക്കം ചെയ്യും; ബിനോയ് വിശ്വം
മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു നഗരങ്ങളെ ബന്ധിപ്പിച്ച് നിരവധി അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചപ്പോഴും കേരളത്തെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയത് സംസ്ഥാനത്തോടുള്ള കടുത്ത അവഗണനയാണെന്ന വികാരം ശക്തമാണ്. വികസന കാര്യങ്ങളിൽ കേരളത്തെ വിട്ടുകളഞ്ഞ കേന്ദ്ര നയത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കാണ് ഇതോടെ വഴിതുറന്നിരിക്കുന്നത്.
The post ഇനി ആമയിൽ മാത്രമാണ് പ്രതീക്ഷ! കണ്ണിൽ പൊടിയിടാനെങ്കിലും എന്തെങ്കിലും പ്രഖ്യാപിക്കാമായിരുന്നു; ജോൺ ബ്രിട്ടാസ് appeared first on Express Kerala.



