
ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് ഉണ്ണികൃഷ്ണൻ പോറ്റി സ്വാഭാവിക ജാമ്യം തേടി കോടതിയെ സമീപിച്ചത്. പ്രത്യേക അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തത് ജാമ്യം ലഭിക്കാനുള്ള പ്രധാന കാരണമായി പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു. ദ്വാരപാലക പ്രതിമകളുമായി ബന്ധപ്പെട്ട കേസിൽ പോറ്റിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
അതേസമയം, കേസിലെ മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവര് ഇന്ന് ദ്വാരപാലക കേസിൽ ജാമ്യാപേക്ഷ സമർപ്പിക്കും. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തെ ഇന്ന് ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കും. മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ ജാമ്യഹർജികളും ഇന്ന് കോടതിയുടെ പരിഗണനയിലുണ്ട്. കേസിൽ ഉൾപ്പെട്ട മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായ മുരാരി ബാബുവിനും എസ്. ശ്രീകുമാറിനും നേരത്തെ തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
The post ശബരിമല സ്വർണ്ണക്കൊള്ള! ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി ഇന്ന് കോടതിയിൽ appeared first on Express Kerala.



