
മുംബൈ: രണ്ടു കുട്ടികളിലധികമുള്ളവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന നിയമം മറികടക്കാൻ പിതാവ് സ്വന്തം മകളെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ മുത്ഖേഡ് മണ്ഡലത്തിലെ പാണ്ഡുരംഗ് കൊണ്ടമംഗലെയാണ് ക്രൂരകൃത്യം ചെയ്തത്. സംഭവത്തിൽ പാണ്ഡുരംഗിനെയും ഇയാൾക്ക് കൂട്ടുനിന്ന സിറ്റിങ് സർപഞ്ച് ഗണേഷിനെയും പോലീസ് അറസ്റ്റ് ചെയ്തു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സർപഞ്ച് സ്ഥാനത്തേക്ക് മത്സരിക്കാനായിരുന്നു പാണ്ഡുരംഗിന്റെ മോഹം. എന്നാൽ രണ്ടിലധികം കുട്ടികളുള്ളവർക്ക് സ്ഥാനാർത്ഥിയാകാൻ കഴിയില്ലെന്ന നിയമം ഇയാൾക്ക് തടസ്സമായി. ഈ കടമ്പ മറികടക്കാൻ തന്റെ മൂന്ന് മക്കളിൽ ഒരാളെ കൊലപ്പെടുത്താൻ ഇയാൾ തീരുമാനിക്കുകയായിരുന്നു. ഗ്രാമത്തിലെ നിലവിലെ സർപഞ്ചായ ഗണേഷുമായി ചേർന്നാണ് പാണ്ഡുരംഗ് ഈ ഗൂഢാലോചന നടത്തിയത്.
Also Read: മഞ്ചേശ്വരം കൊലപാതകം; മകൾക്ക് പിന്നാലെ ബന്ധുവും മരിച്ചു
തിരഞ്ഞെടുപ്പ് യോഗ്യത നേടാനായി മൂത്ത മകൾ പ്രാചിയെ ഇയാൾ ബൈക്കിൽ നിസാമാബാദിലെ എടപ്പള്ളിയിലേക്ക് കൊണ്ടുപോയി. നിസാം സാഗർ കനാലിന് സമീപത്തെ എ.ആർ.പി. ക്യാമ്പ് പ്രദേശത്തെത്തിയ പാണ്ഡുരംഗ്, മകളെ കനാലിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. കനാലിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ മൃതദേഹം കണ്ട പോലീസിന് തുടക്കം മുതലേ സംശയമുണ്ടായിരുന്നു. കുട്ടിയുടെ ചിത്രം വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചതോടെയാണ് മരിച്ചത് പാണ്ഡുരംഗിന്റെ മകളാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
The post രണ്ടു കുട്ടികൾ എന്ന നിയമം; തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പിതാവ് ആറുവയസ്സുകാരിയെ കൊന്നു appeared first on Express Kerala.



