
പത്തനംതിട്ട: കുമ്പഴയിൽ ലഹരിമരുന്ന് പരിശോധനയ്ക്കിടെ സിവിൽ എക്സൈസ് ഓഫീസറുടെ കാലിലൂടെ കാർ കയറ്റി വിട്ട സംഭവത്തിലെ പ്രതികളിലൊരാൾ പിടിയിലായി. കണ്ണങ്കര സ്വദേശി നസീബ് സുലൈമാനെ ചിറ്റാറിൽ നിന്നാണ് പോലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ രണ്ടാം പ്രതി ആസിഫിനായി തിരച്ചിൽ ഊർജ്ജിതമാക്കി.
ലഹരിമരുന്ന് കൈമാറ്റം നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് കുമ്പഴയിൽ എത്തിയതായിരുന്നു എക്സൈസ് സംഘം. പരിശോധനയ്ക്കിടെ പ്രതികളെ പിടികൂടാൻ ശ്രമിച്ച സിവിൽ എക്സൈസ് ഓഫീസർ ശ്രീആനന്ദിനെ പ്രതികൾ കാറിടിച്ചു വീഴ്ത്തുകയും കാലിലൂടെ കാർ കയറ്റി ഇറക്കുകയുമായിരുന്നു. ശ്രീആനന്ദിന്റെ കാലിന് രണ്ട് പൊട്ടലുകളുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണദ്ദേഹം.
Also Read: സ്വർണം നൽകിയാൽ മോമോസ് ഫ്രീ; ഏഴാം ക്ലാസ്സുകാരനെ പറ്റിച്ച് 85 ലക്ഷം തട്ടിയ കച്ചവടക്കാർ പിടിയിൽ
ബോധപൂർവ്വം ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചതിന് പ്രതികൾക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. നസീബ് സുലൈമാൻ മുൻപും ലഹരിക്കേസുകളിൽ പെട്ടിട്ടുണ്ടെന്നും തന്നെ പിടികൂടിയതിലുള്ള മുൻവൈരാഗ്യം ആക്രമണത്തിന് പിന്നിലുണ്ടെന്നും ശ്രീആനന്ദ് മൊഴി നൽകിയിട്ടുണ്ട്. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാർ പോലീസ് നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീആനന്ദിനെ കൂടാതെ അജിത്ത് എം.കെ, അഭിജിത്ത്, നിതിൻ ശ്രീകുമാർ എന്നീ ഉദ്യോഗസ്ഥരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
The post എക്സൈസ് ഓഫീസറുടെ കാലിൽ കാർ കയറ്റിയ സംഭവം; പ്രതി പിടിയിൽ appeared first on Express Kerala.



