
കൊച്ചി: വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ അപകടാവസ്ഥയിലായ ആർമി ടവറിലെ ഏക താമസക്കാരൻ റിട്ട. കേണൽ സിബി ജോർജിന് അനുകൂലമായി ഹൈക്കോടതി വിധി. സിബി ജോർജിന് ലഭിക്കാനുള്ള മൂന്ന് മാസത്തെ വാടകയും വീട് മാറുന്നതിനുള്ള ചെലവും രണ്ടാഴ്ചയ്ക്കകം നൽകാൻ ജില്ലാ കളക്ടർക്ക് കോടതി നിർദ്ദേശം നൽകി.
എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന അതീവ ദുർബലാവസ്ഥയിലുള്ള കെട്ടിടത്തിൽ നിലവിൽ സിബി ജോർജും കുടുംബവും മാത്രമാണ് താമസിക്കുന്നത്. ഈ അപകടസാഹചര്യത്തിൽ പണം ലഭിക്കാൻ കാത്തുനിൽക്കാതെ അടിയന്തരമായി താമസം മാറണമെന്ന് കോടതി നിർദ്ദേശിച്ചു. സിബി ജോർജിന് നൽകാനുള്ള മൂന്ന് മാസത്തെ വാടകയും വീട് മാറ്റത്തിനുള്ള ചെലവും രണ്ട് ആഴ്ചയ്ക്കകം കൈമാറണമെന്ന് കോടതി വ്യക്തമാക്കി. നിർദ്ദേശം പാലിക്കാത്ത പക്ഷം ജില്ലാ കളക്ടർ നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും ജസ്റ്റിസ് കെ. നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
Also Read: പ്രഷർ വാഷർ ഉപയോഗിക്കുന്നതിനിടെ ഷോക്കേറ്റു; പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
നേരത്തെ സപ്തംബർ 10-ന് എല്ലാ ഉടമകൾക്കും വാടകയും മാറ്റച്ചെലവും നൽകാൻ ഉത്തരവിട്ടിരുന്നെങ്കിലും സിബി ജോർജിന് ഇത് പൂർണ്ണമായി ലഭിച്ചിരുന്നില്ല. എ.ഡബ്ല്യു.എച്ച്.ഒ നിർമ്മിച്ച ഈ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയവ നിർമ്മിച്ച് കൈമാറുന്നതുവരെ താമസക്കാർക്ക് വാടക നൽകാനുള്ള ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണെന്നും ഇതിനുള്ള ചെലവ് എ.ഡബ്ല്യു.എച്ച്.ഒ തന്നെ വഹിക്കണമെന്നും കോടതി ആവർത്തിച്ചു.
The post ഒടുവിൽ നീതി; ആർമി ടവറിലെ ‘ഏക പോരാളിക്ക്’ വിജയം, വാടക നൽകാൻ ഹൈക്കോടതി ഉത്തരവ് appeared first on Express Kerala.



