ചിമ്മിനി ഇക്കോ ടൂറിസം പദ്ധതിയുടെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂർത്തീകരിക്കാൻ തീരുമാനം. മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം.കെ.കെ.രാമചന്ദ്രൻ എം.എല്‍ എ, അഡീ. ചീഫ് സെക്രട്ടറി മിൻഹാജ് ആലം, ശ്രീധന്യ, സി.ഡി.എഫ് കാർത്തികേയൻ എന്നിവരും വനം, ടൂറിസം, ഇറിഗേഷൻ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.എ.ഡി.എസ് ഫണ്ട് 50 ലക്ഷം ഉപയോഗിച്ച് പ്രവൃത്തികള്‍ ഉടൻ പൂർത്തീകരിക്കാനും വൈല്‍ഡ് അഡ്വഞ്ചർ പാർക്ക് നിർമ്മാണത്തിന് വനംവകുപ്പിന്റെ സാങ്കേതിക അനുമതി ഉടൻ ലഭ്യമാക്കാനും തീരുമാനിച്ചു. നവകേരള സദസിന്റെ ഭാഗമായുള്ള ഒരു കോടി രൂപയുടെ ഫണ്ട് ഉപയോഗപ്പെടുത്തി പാർക്കിംഗ് സൗകര്യം, ഇക്കോഷോപ്പ്, കഫ്‌റ്റേരിയ, ബോട്ട് ലാൻഡിംഗ് ഏരിയ ഉള്‍പ്പടെയുള്ള പ്രവൃത്തികളുടെ നിർമ്മാണ ഉദ്ഘാടനവും ബോട്ടിംഗ് ഉദ്ഘാടനവും ഫെബ്രുവരി മാസത്തില്‍ നടത്തും. ബഡ്ജറ്റില്‍ അനുവദിച്ചിട്ടുള്ള ഒരു കോടി രൂപയുടെ പ്രവൃത്തികള്‍ ഉള്‍പ്പെടുത്തി എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കാൻ കേരള പൊലീസ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നിർദ്ദേശം നല്‍കാനും യോഗത്തില്‍ തീരുമാനമായി.



