
കാസർകോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി അമീർ തന്നെ മതരാഷ്ട്രവാദത്തെ തള്ളിപ്പറഞ്ഞ സാഹചര്യത്തിൽ അവരുടെ പിന്തുണ സ്വീകരിക്കുന്നത് വിവാദമാക്കേണ്ടതില്ലെന്ന് അദ്ദേഹം കാസർകോട് പറഞ്ഞു. മതരാഷ്ട്രവാദം ഇല്ലെന്ന് അവർ വ്യക്തമാക്കിയ സ്ഥിതിക്ക് അവരെ മാറ്റിനിർത്തുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎമ്മിന്റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച സതീശൻ, ജമാഅത്തെ ഇസ്ലാമി ഇത്തരം വാദങ്ങൾ ഉയർത്തിയിരുന്ന കാലത്ത് ഏകദേശം നാല് പതിറ്റാണ്ടോളം സിപിഎമ്മിനൊപ്പമായിരുന്നു എന്ന കാര്യം വിസ്മരിക്കരുതെന്ന് ഓർമ്മിപ്പിച്ചു. അപ്പോഴൊന്നും ആർക്കും അവർ വർഗീയവാദികളായിരുന്നില്ല. എന്നാൽ ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് അവർക്കെതിരെ ഇപ്പോൾ ആരോപണങ്ങൾ ഉയരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read: മറ്റത്തൂരിലെ കോൺഗ്രസ്-ബിജെപി സഖ്യം ആസൂത്രിതം! കോൺഗ്രസ് ജനങ്ങളോട് മാപ്പ് പറയണം; എം. സ്വരാജ്
സിപിഎമ്മിന്റെ കൂടെ നിൽക്കുമ്പോൾ എല്ലാവരും മതേതരവാദികളും അവിടുന്ന് വിട്ടുകഴിഞ്ഞാൽ ഉടൻ വർഗീയവാദികളും ആകുന്ന നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്ന് സതീശൻ വ്യക്തമാക്കി. സിപഎമ്മിന്റെ ഇത്തരം ഇരട്ടത്താപ്പുകൾ ശരിയല്ലെന്നും യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അവരുടെ പിന്തുണ സ്വീകരിക്കുന്നതിൽ യാതൊരു തടസ്സവുമില്ലെന്നും പ്രതിപക്ഷ നേതാവ് കാസർകോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
The post ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കും; മതരാഷ്ട്രവാദം അവർ തള്ളിപ്പറഞ്ഞതാണെന്ന് വി.ഡി. സതീശൻ appeared first on Express Kerala.




