
പേരാമ്പ്ര പഞ്ചായത്തിലെ രണ്ടാം വാർഡിൽ മാര്യാത്തെ അബ്ദുൾ ഷുക്കൂറിന്റെ വീട്ടിൽ കവർച്ചാശ്രമം. വീട്ടമ്മയായ റമീസയുടെയും രണ്ട് വയസ്സുകാരിയായ മകളുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞായിരുന്നു അക്രമികളുടെ ക്രൂരത. അടുക്കളയിലെ വാഷ്ബേസിനിൽ പാത്രങ്ങൾ കഴുകിക്കൊണ്ടിരുന്ന റമീസയുടെ നേർക്ക് ജനാലയുടെ ഗ്രില്ലിനിടയിലൂടെ അക്രമി മുളകുപൊടി വലിച്ചെറിയുകയായിരുന്നു. റമീസയുടെയും ഒപ്പമുണ്ടായിരുന്ന മകളുടെയും കണ്ണുകളിൽ മുളകുപൊടി വീണ് കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടു.
ഇരുവരുടെയും നിലവിളി കേട്ട് സമീപത്തെ കടയിലുണ്ടായിരുന്ന ഷുക്കൂറും നാട്ടുകാരും ഉടൻ തന്നെ ഓടിയെത്തുകയായിരുന്നു. തുടർന്ന് കണ്ണുകൾ സോപ്പുപയോഗിച്ച് കഴുകി ഇവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി. സംഭവസമയത്ത് റമീസയുടെ പ്രായമായ മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. റമീസയും മകളും ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കാനായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണ് സംശയിക്കുന്നത്.
Also Read: കോതമംഗലത്ത് ലഹരിമരുന്നുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ; പിടിവീണത് മിന്നൽ പരിശോധനയിൽ
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പേരാമ്പ്ര പോലീസ് പരിശോധനകൾ നടത്തി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. രാത്രികാലങ്ങളിൽ സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നത് കവർച്ചക്കാർക്ക് അവസരമൊരുക്കുമെന്നും ഇത്തരം സാഹചര്യങ്ങളിൽ വീട്ടുകാർ അതീവ ജാഗ്രത പാലിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.
The post പേരാമ്പ്രയിൽ കവർച്ചാശ്രമം; വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും കണ്ണിൽ മുളകുപൊടി എറിഞ്ഞു appeared first on Express Kerala.



