കുന്നംകുളം : കിഫ്ബി പദ്ധതിയില്‍ നിര്‍മ്മിക്കുന്ന കുന്നംകുളം താലൂക്ക് ആശുപത്രി കെട്ടിടം എ.സി മൊയ്തീൻ എം.എല്‍.എ യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ താലൂക്ക് ആശുപത്രി പുതിയ ബ്ലോക്ക് കെട്ടിടത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയിരുന്നു.
1.55 ലക്ഷം ചതുരശ്ര അടിയില്‍ ഏഴ് നിലകളിലായാണ് ആധുനിക ചികിത്സാസൗകര്യങ്ങളോട് കൂടിയ കെട്ടിടം നിർമ്മിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിന് താഴെയുള്ള നിലയിൽ ഇലക്ട്രിക്കൽ സബ്സ്റ്റേഷൻ, എം.ജി.പി.എസ് ബാറ്ററി റൂം, ലാബ്, മോർച്ചറി എന്നിവയും ഗ്രൗണ്ട് ഫ്ലോറിൽ കാഷ്വാലിറ്റി, ട്രയാജ്, ഒബ്സർവേഷൻ റൂം, പ്രൊസീജിയർ റൂം, മൈനർ ഒ.ടി, സി.ടി സ്കാൻ, എക്സ്-റേ, ഡയാലിസിസ് തുടങ്ങിയവയും പ്രവർത്തിക്കും.
ഒന്നാം നിലയിൽ ഒ.പി റൂം, ഓർത്തോ, ജനറൽ ഒ.പി, ഫീവർ ക്ലിനിക്, ഡെർമെറ്റോളജി, ഒപ്താൽമോളജി, ജനറൽ സർജറി, ജനറൽ മെഡിസിൻ, ഇ.എൻ.ടി, പീഡിയാട്രിക്ക്, ഗൈനക്കോളജി തുടങ്ങിയവ പ്രവർത്തിക്കും. രണ്ടാം നിലയിൽ വാർഡുകൾ, ഐസൊലേഷൻ, ഡ്യൂട്ടി റൂം എന്നിവയും മൂന്നാം നിലയിൽ വാർഡുകളും, മെഡിക്കൽ ഐ.സി.യു എന്നിവയാണ് പ്രവർത്തിക്കുക.
നാലാം നിലയിൽ ഓപ്പറേഷൻ തിയറ്റർ, പ്രീ ഒ.പി റൂമുകൾ, അനസ്തേഷ്യ റൂം, സർജിക്കൽ ഐ.സി.യു എന്നിവ ഉണ്ടായിരിക്കും. അഞ്ചാം നിലയിൽ എ.എച്ച്.യു (എയർ ഹാൻ്റ്ലിംഗ് യൂണിറ്റ്), സി.എസ്.എസ്.ഡി (സെൻ്റർ സ്റ്ററലൈസിംഗ് സർവ്വീസ് സിപ്പാർട്ട്മെൻ്റ് ) എന്നിവ പ്രവർത്തിക്കും.
76.51 കോടി രൂപ ചിലവില്‍ കിഫ്ബി പദ്ധതിയിൽ നിര്‍മ്മിക്കുന്ന താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ എസ്.പി.വി ഇന്‍കെല്‍ ലിമിറ്റഡാണ്. വടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വിദഗ്ദ ചികിത്സ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനാകും. എ.സി മൊയ്തീൻ എം.എല്‍.എ മന്ത്രിയായിരിക്കുമ്പോഴാണ് പുതിയ താലൂക്ക് ആശുപത്രി നിർമ്മാണം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്.
നഗരസഭ ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, വൈസ് ചെയര്‍മാന്‍ പി.ജി ജയപ്രകാശ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മിഷ സെബാസ്റ്റ്യന്‍, ടി. സോമശേഖരന്‍, സൂപ്രണ്ട് ഡോ. മണികണ്ഠന്‍, ഇന്‍കെല്‍ പ്രോജക്ട് എഞ്ചിനീയര്‍ തമ്പി, ഊരാളുങ്കല്‍ സൊസൈറ്റി എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


