
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട എംപി ആന്റോ ആന്റണിയെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകുന്നു. കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പമുള്ള എംപിയുടെ ചിത്രങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിൽ, ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രതിയുമായി എംപിക്ക് എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്നും തന്ത്രിയുടെ നിക്ഷേപമുള്ള ബാങ്കുകൾ വഴി പണമിടപാടുകൾ നടന്നിട്ടുണ്ടോ എന്നും എസ്ഐടി വിശദമായി പരിശോധിക്കും.
ശബരിമല കേസിലെ അന്വേഷണത്തിന് പുറമെ, നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആന്റോ ആന്റണിക്കെതിരെ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സ്ഥാപന ഉടമ എൻ.എം. രാജു രണ്ട് കോടി രൂപ ആന്റോ ആന്റണിക്ക് നൽകിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി ചോദ്യം ചെയ്യലിന് ഒരുങ്ങുന്നത്. നിക്ഷേപകരെ വഞ്ചിച്ച് സമ്പാദിച്ച തട്ടിപ്പുപണമാണ് എംപിക്ക് ലഭിച്ചതെന്നാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തൽ. ഈ കേസിന്റെ ഭാഗമായി എൻ.എം. രാജുവിന്റെയും കുടുംബത്തിന്റെയും 44 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഇഡി നേരത്തെ മരവിപ്പിച്ചിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് സഹായമായാണ് പണം വാങ്ങിയതെന്നും അത് തിരികെ നൽകിയിട്ടുണ്ടെന്നുമാണ് ആന്റോ ആന്റണിയുടെ വിശദീകരണം.
Also Read: സൂരജ് ലാമയുടെ സംസ്കാരം ഇന്ന്; കൊലപാതകമെന്ന് ആരോപിച്ച് കുടുംബം
അതേസമയം, കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ എസ്പി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ സോണിയ ഗാന്ധിയുടെ അടുത്തെത്തിക്കാൻ അടൂർ പ്രകാശ് ഇടനിലക്കാരനായി പ്രവർത്തിച്ചു എന്ന ആരോപണത്തിലാണ് എസ്ഐടി വ്യക്തത തേടിയത്. ഇതോടെ ശബരിമല സ്വർണക്കൊള്ളക്കേസിലെ അന്വേഷണം പ്രമുഖ യുഡിഎഫ് നേതാക്കളിലേക്ക് വ്യാപിക്കുകയാണ്.
The post ശബരിമല സ്വർണക്കൊള്ളക്കേസ്! ആന്റോ ആന്റണി എംപിക്ക് നേരെ അന്വേഷണം മുറുകുന്നു appeared first on Express Kerala.




