
2026 ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തെച്ചൊല്ലി നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമമാകുന്നു. ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് ഭീഷണി മുഴക്കിയ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്, ഐസിസിയുടെ കർശന നിലപാടിന് മുന്നിൽ ഒടുവിൽ വഴങ്ങിയിരിക്കുകയാണ്. ഇതോടെ ഫെബ്രുവരി 15-ന് കൊളംബോയിൽ ചിരവൈരികൾ നേർക്കുനേർ പോരാടുമെന്ന് ഉറപ്പായി.
ഇക്കാര്യത്തിൽ ഐസിസി സ്വീകരിക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വ്യക്തമാക്കി. ഇന്ത്യക്ക് പ്രത്യേക തർക്കങ്ങളൊന്നുമില്ലെന്നും ലോകകപ്പ് ആവേശത്തോടെ മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗ്ലാദേശിനെ സുരക്ഷാ കാരണങ്ങളാൽ ഒഴിവാക്കി പകരം സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തിയതോടെയാണ് ലോകകപ്പ് വേദിയിൽ നാടകീയമായ തർക്കങ്ങൾ ഉടലെടുത്തത്.
Also Read: കളി കഴിഞ്ഞു പ്രസിഡന്റേ, വണ്ടി വിട്ടോ! യുഎസ്എ ഇന്ത്യയോട് തോറ്റതിന് പിന്നാലെ ട്രംപിന്റെ ആശംസ
അതേസമയം ഐസിസി അംഗത്വം റദ്ദാക്കുമെന്ന ഭീഷണിയും 2,200 കോടി രൂപയുടെ ഭീമമായ സാമ്പത്തിക നഷ്ടവും ഭയന്നാണ് പാക് ബോർഡ് ഈ തീരുമാനത്തിലേക്ക് എത്തിയത്. എങ്കിലും, ഐസിസിയിൽ നിന്നുള്ള വാർഷിക വരുമാന വിഹിതം വർദ്ധിപ്പിക്കണമെന്നും ദ്വിരാഷ്ട്ര പരമ്പരകൾ പുനരാരംഭിക്കണമെന്നുമുള്ള ചില കർശന ഉപാധികൾ പാകിസ്ഥാൻ മുന്നോട്ടുവെച്ചിട്ടുണ്ട്. ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കിയ സാഹചര്യത്തിൽ അവർക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് നൽകണമെന്നും പാക് ബോർഡ് ആവശ്യപ്പെട്ടു.
The post ഐസിസി പറയുന്നത് കേൾക്കും! ഇന്ത്യ-പാക് മത്സരത്തിൽ ബിസിസിഐയുടെ നിലപാട് വ്യക്തമാക്കി രാജീവ് ശുക്ല appeared first on Express Kerala.


